Dr Vandana Das Murder Case: നടുക്കുന്ന അരുംകൊലയ്ക്ക് ഒടുവിൽ നീതി; ഡോ. വന്ദനയെ കൊലപ്പെടുത്തിയ സന്ദീപിന് ജീവപര്യന്തം
Dr Vandana Das Murder Case Verdict: 2023 മെയ് 10ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് സന്ദീപ് വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയത്. കുടവട്ടൂർ സ്വദേശിയാണ് സന്ദീപ്. ഒരു തർക്കത്തെ തുടർന്ന് കാലിന് പരിക്കേറ്റ സന്ദീപിനെ പൂയപ്പള്ളി പോലീസാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

Sandeep, Dr. Vandana Das
തിരുവനന്തപുരം: കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ഭാഗത്തുനിന്നുള്ള ആവശ്യം. കേസിൽ പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്ന് വാദത്തിനിടെ പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.
2023 മെയ് 10ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് സന്ദീപ് വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയത്. കുടവട്ടൂർ സ്വദേശിയാണ് സന്ദീപ്. ഒരു തർക്കത്തെ തുടർന്ന് കാലിന് പരിക്കേറ്റ സന്ദീപിനെ പൂയപ്പള്ളി പോലീസാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രകോപിതനായ സന്ദീപ് പരിശോധന മുറിയിൽ ഉണ്ടായിരുന്ന സർജിക്കൽ കത്രിക കൊണ്ട് പോലീസുകാരെ അടക്കം ആക്രമിക്കുകയായിരുന്നു.
ALSO READ: പ്രായശ്ചിത്തം ചെയ്യാനും തയ്യാറെന്ന് പ്രതി, ഡോ.വന്ദന ദാസ് കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്
എന്നാൽ ഈ സമയം വന്ദനാദാസിന് ഓടി രക്ഷപ്പെടാനായില്ല. അതേ കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിൽ സന്ദീപ് നടത്തിയ അക്രമത്തിൻ്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. സന്ദീപിന് മാനസിക പ്രശ്നം ഉണ്ടെന്നായിരുന്നു കോടതിയിൽ പ്രതിഭാഗത്തിൻ്റെ വാദിച്ചത്. സാക്ഷിമൊഴികൾ അടക്കം ഹാജരാക്കിയാണ് പ്രോസിക്യൂഷൻ പ്രതിഭാഗത്തിൻ്റെ വാദങ്ങൾ പൊളിച്ചടുക്കിയത്.
കേസിൽ 70ൽ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും പോലീസ് ഹാജരാക്കി. സ്കൂൾ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു സന്ദീപ്. സമൂഹത്തിന് മാതൃകയാകേണ്ടിയിരുന്ന ഒരു അധ്യാപകൻ നടത്തിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം.