USA vs Belgium 2026 World Cup: ട്രംപ് ഇടപെട്ടിട്ടും കാര്യമില്ല! യുഎസ്എയുടെ കട്ടയും പടവും മടക്കി കെറ്റലെയർ; ബെല്‍ജിയം ക്വാര്‍ട്ടറില്‍
USA eliminated in FIFA world cup 2026 after defeat against Belgium: ഫിഫ ലോകകപ്പില്‍ അമേരിക്കയുടെ കുതിപ്പിന് അന്ത്യം. സിയാറ്റില്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബെല്‍ജിയം ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് തകര്‍ത്തത്. ലോകകപ്പിലെ ആതിഥേയരായ എല്ലാ രാജ്യങ്ങളും പുറത്തായി.
സിയാറ്റില്‍: ഫിഫ ലോകകപ്പില്‍ സഹ ആതിഥേയരായ അമേരിക്കയുടെ കുതിപ്പിന് അന്ത്യം. സിയാറ്റില്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബെല്‍ജിയം ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് യുഎസ്എയെ തകര്‍ത്തത്. ഇതോടെ ലോകകപ്പിലെ ആതിഥേയരായ എല്ലാ രാജ്യങ്ങളും പുറത്തായി. സഹ ആതിഥേയരായ കാനഡയും, മെക്‌സിക്കോയും നേരത്തെ പുറത്തായിരുന്നു. ബെല്‍ജിയത്തിന്റെ ശക്തമായ ആക്രമണ നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ യുഎസിന് സാധിച്ചില്ല. ബെല്‍ജിയത്തിനായി ചാര്‍ലസ് ഡി കെറ്റലെയർ ഇരട്ട ഗോളുകള്‍ നേടി. ഹാന്‍സ് വാനകെന്‍, റൊമേലു ലുക്കാക്കു എന്നിവര്‍ ഓരോ ഗോളുകള്‍ വീതമടിച്ചു. മാലിക് ടില്‍മാന്റെ വകയായിരുന്നു അമേരിക്കയുടെ ആശ്വാസ ഗോള്‍.
മത്സരത്തിലുടനീളം ബെല്‍ജിയത്തിന്റെ മേധാവിത്തമായിരുന്നു. ഒമ്പതാം മിനിറ്റില്‍ തന്നെ ബെല്‍ജിയം ലീഡെടുത്തു. നിക്കോളാസ് റാസ്‌കിന്‍ നല്‍കിയ ക്രോസ് കെറ്റലെയർ വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ 31-ാം മിനിറ്റില്‍ യുഎസ് തിരിച്ചടി നല്‍കി. ഫ്രീ കിക്ക് എടുത്ത മാലിക് ടില്‍മാന്‍ അത് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. ബെല്‍ജിയം താരം ഹാന്‍സ് വാനകെന്റെ തലയില്‍ തട്ടി ദിശമാറി ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടോയെ മറികടന്ന് ബോള്‍ വലയിലെത്തുകയായിരുന്നു. മത്സരത്തില്‍ യുഎസ് സന്തോഷിച്ച ഏക നിമിഷമായിരുന്നു ഇത്.
വീണ്ടും ബെല്‍ജിയം
എന്നാല്‍ യുഎസിന്റെ സന്തോഷത്തിന് അധിക ആയുസുണ്ടായിരുന്നില്ല. 33-ാം മിനിറ്റില്‍ കെറ്റലാരെ വീണ്ടും ബെല്‍ജിയത്തിന് ലീഡ് സമ്മാനിച്ചു. ഇത്തവണ ലിയാന്‍ഡ്രോ ട്രൊസാര്‍ഡിന്റെ ക്രോസില്‍ നിന്നാണ് കെറ്റലെയർ ഗോള്‍ കണ്ടെത്തിയത്. ഈ ഗോളോടെ ആദ്യ പകുതി 2-1ന് ബെല്‍ജിയം സ്വന്തമാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിലും ബെല്‍ജിയം ആഞ്ഞടിച്ചു. 57-ാം മിനിറ്റില്‍ യുഎസ് ഗോള്‍കീപ്പര്‍ മാറ്റ് ഫ്രീസിന് സംഭവിച്ച പിഴവ് മുതലെടുത്ത് ഹാന്‍സ് വാനകെന്‍ ബെല്‍ജിയത്തിന് മൂന്നാം ഗോള്‍ സമ്മാനിച്ചു. ബോക്‌സിന് പുറത്തേക്ക് വന്ന് പന്ത് ക്ലിയര്‍ ചെയ്യാനുള്ള മാറ്റ് ഫ്രീസിന്റെ ശ്രമമാണ് പിഴച്ചത്.
പകരക്കാരനായി ഇറങ്ങിയ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു മത്സരത്തിന്റെ അവസാന നിമിഷം ബെല്‍ജിയത്തിന്റെ നാലാം ഗോള്‍ നേടി. 90+3-ാം മിനിറ്റില്‍ യുഎസ് പ്രതിരോധത്തെ മറികടന്ന് മികച്ച ഫിനിഷിലൂടെയാണ് ലുക്കാക്കു വല കുലുക്കിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ബെല്‍ജിയത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ അമേരിക്കയ്ക്ക് സാധിച്ചില്ല. മത്സരത്തിനിടെ ക്രിസ്റ്റ്യന്‍ പുലിസിച്ച് പരിക്കേറ്റ് പുറത്തായതും യുഎസ്എയ്ക്ക് തിരിച്ചടിയായി.
എതിരാളികള്‍ സ്‌പെയിന്‍
ജൂലൈ 10-ന് ലോസ് ആഞ്ചലസില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയം സ്‌പെയിനിനെ നേരിടും. പ്രീ-ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ തകര്‍ത്താണ് സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പെയിന്‍ തകര്‍ത്തത്. ഇഞ്ചുറി ടൈമില്‍ മിക്കല്‍ മെറിനോ നേടിയ ഗോളാണ് സ്‌പെയിനിന് വിജയം സമ്മാനിച്ചത്. തിരിച്ചടിക്കാന്‍ അവസാന നിമിഷങ്ങളില്‍ പോര്‍ച്ചുഗല്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
English Summary
Belgium defeated the USA 4–1 in the 2026 World Cup Round of 16. Charles De Ketelaere starred for Belgium with two goals. Malik Tillman scored the only goal for the host nation. With this loss, the USA is eliminated from the tournament.