Private bus operators protest: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: പുതിയ സർക്കാർ പ്രഖ്യാപനത്തിനെതിരെ സ്വകാര്യ ബസുടമകൾ രംഗത്ത്
Private Bus sector crisis over Free KSRTC travel for women: വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് നടത്തിയ പുതുയുഗ യാത്രയിൽ വെച്ചുതന്നെ ഈ ആശങ്കകൾ അദ്ദേഹത്തോട് പങ്കുവെച്ചിരുന്നതാണ്. എത്രയും വേഗം പുതിയ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരിൽ കണ്ട് യാഥാർത്ഥ്യം ബോധ്യപ്പെടുത്തുമെന്നും, അനുകൂലമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും അസോസിയേഷൻ ഭാരവാഹികൾ കൂട്ടിചേർത്തു.
പാലക്കാട്: വി.ഡി. സതീശൻ സർക്കാരിന്റെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത ആശങ്കയും പ്രതിഷേധവുമായി സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. സർക്കാർ തീരുമാനം നടപ്പിലായാൽ സ്വകാര്യ ബസ് മേഖല പൂർണ്ണമായും തകരുമെന്ന് ബസുടമകൾ ആരോപിച്ചു.
ബസുടമകൾ ഉന്നയിക്കുന്ന പ്രധാന വാദങ്ങൾ
കേരളത്തിലെ ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. ഈ രംഗത്ത് കെഎസ്ആർടിസിയുടെ പങ്കാളിത്തം 20 ശതമാനത്തിൽ താഴെ മാത്രമാണ്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതുഗതാഗതം മൊത്തത്തിൽ ഏറ്റെടുത്ത് നടത്താൻ സർക്കാരിനാവില്ല. സൗജന്യ യാത്ര അനുവദിക്കുന്നതോടെ സ്വകാര്യ ബസുകളുടെ വരുമാനം കുത്തനെ ഇടിയും. പിറ്റേന്ന് മുതൽ ബസുകൾക്ക് ഡീസൽ അടിക്കാനോ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനോ കഴിയാത്ത സ്ഥിതി വരും.
പെർമിറ്റ്, സമയം, റൂട്ട്, ജീവനക്കാരുടെ വേതനം, യാത്രാനിരക്ക് എന്നിവയെല്ലാം നിശ്ചയിക്കുന്നത് സർക്കാരാണ്. സർക്കാരിന്റെ പരിപൂർണ്ണ നിയന്ത്രണത്തിലുള്ള ഒരു മേഖലയെ പെട്ടെന്ന് തകർത്തുകളയുന്ന തീരുമാനം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.
മുഖ്യമന്ത്രിയെ നേരിൽ കാണും; സമരത്തിനില്ല
നിലവിലെ സാഹചര്യത്തിൽ പെട്ടെന്നൊരു സമരത്തിലേക്ക് ഇറങ്ങാൻ തങ്ങൾ ആലോചിച്ചിട്ടില്ലെന്ന് ബസുടമകൾ അറിയിച്ചു. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് നടത്തിയ പുതുയുഗ യാത്രയിൽ വെച്ചുതന്നെ ഈ ആശങ്കകൾ അദ്ദേഹത്തോട് പങ്കുവെച്ചിരുന്നതാണ്. എത്രയും വേഗം പുതിയ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരിൽ കണ്ട് യാഥാർത്ഥ്യം ബോധ്യപ്പെടുത്തുമെന്നും, അനുകൂലമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും അസോസിയേഷൻ ഭാരവാഹികൾ കൂട്ടിചേർത്തു.
ALSO READ: യുഡിഎഫ് സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ആശംസ; സതീശന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് മോദി
ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഇന്ദിര ഗ്യാരന്റി’യിലെ രണ്ട് പ്രധാന പ്രഖ്യാപനങ്ങൾ ഉൾപ്പെടെയുള്ള നിർണായക തീരുമാനങ്ങൾ മുഖ്യമന്ത്രി അറിയിച്ചത്.
വരുന്ന ജൂൺ 15 മുതൽ സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പിലാക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും വേതന വർധനവ്
സാമൂഹിക മേഖലയിൽ തഴയപ്പെടുന്ന ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ മന്ത്രിസഭാ യോഗത്തിലുണ്ടായത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച ശേഷമാണ് ഈ തീരുമാനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണറേറിയം 3,000 രൂപ വർധിപ്പിച്ചു. ഇവരുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ സംബന്ധിച്ച് പഠിക്കാൻ അടുത്ത ഒരു മാസത്തിനുള്ളിൽ യോഗം ചേരുമെന്നും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് അടുത്ത ഘട്ട പ്രഖ്യാപനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary
Following the announcement of free KSRTC bus travel for women, the Private Bus Operators Association expressed deep concern, warning that the move could lead to the complete collapse of the private transport sector. While opting not to strike immediately, bus owners plan to meet the new Chief Minister and Transport Minister to highlight their financial anxieties, hoping for supportive government intervention.