Kerala Newborns Genetic Disorders: കേരളത്തിൽ ജനിതക വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഇരട്ടിയായി! തിരുവനന്തപുരം മുന്നിൽ
Genetic Disorders in Newborns Kerala: മൂന്ന് വർഷത്തിനിടെ രോഗബാധിതരായ നവജാത ശിശുക്കളുടെ എണ്ണം ഏതാണ്ട് ഇരട്ടിയായെന്നാണ് നിയമസഭാ സമിതിയുടെ കണ്ടെത്തൽ.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ ജനിതക വൈകല്യങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വൻ വർധനവ്. മൂന്ന് വർഷത്തിനിടെ രോഗബാധിതരായ നവജാത ശിശുക്കളുടെ എണ്ണം ഏതാണ്ട് ഇരട്ടിയായെന്നാണ് നിയമസഭാ സമിതിയുടെ കണ്ടെത്തൽ.
കണക്കുകൾ ഇങ്ങനെ
- 2021-ൽ 2635 കുട്ടികളാണ് ജനിതക വൈകല്യങ്ങളോടെ ജനിച്ചത്.
- 2022-ൽ ഇത് 3232 ആയി ഉയർന്നു.
- 2023-ൽ രോഗബാധിതരുടെ എണ്ണം 4776 ആയി വർധിച്ചു.
നവജാത ശിശുക്കളിലെ സൂക്ഷ്മ രോഗനിർണയ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ ലഭിച്ചത്. ഈ വർധനവിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ സമഗ്രമായ പഠനം നടത്തണമെന്ന് കെ.കെ. ശൈലജ അധ്യക്ഷയായ നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി ആരോഗ്യ വകുപ്പിന് ശുപാർശ നൽകിയിട്ടുണ്ട്. ജില്ലാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ, വൈകല്യബാധിതർ ഏറ്റവും കൂടുതലുള്ളത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് (1237). കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ പ്രകാരം കൊല്ലം (775), മലപ്പുറം (593), കോഴിക്കോട് (404) എന്നീ ജില്ലകളിലും രോഗബാധിതരുടെ എണ്ണം കൂടുതലാണ്.
Also Read:ഇന്നും ഇടിമിന്നലോടുകൂടിയ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കള്ളക്കടൽ പ്രതിഭാസം
എങ്കിലും, ഓരോ ജില്ലയിലും എത്രപേരെ പരിശോധനക്ക് വിധേയമാക്കി എന്നതിൻ്റെ കണക്ക് ലഭിച്ചാൽ മാത്രമേ ഏതെങ്കിലും പ്രത്യേക ജില്ലയിൽ വൈകല്യം കൂടുതലാണോ എന്ന് കൃത്യമായി പറയാൻ സാധിക്കൂ എന്നും സമിതി അഭിപ്രായപ്പെട്ടു. ആരോഗ്യവകുപ്പിൻ്റെ ‘ശലഭം’ പദ്ധതിയുടെ ഭാഗമായി 2024-ൽ മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിലും തിരുവനന്തപുരം തന്നെയാണ് മുന്നിൽ.
ആരോഗ്യ വിദഗ്ധർ പറയുന്നത്
വൈകിയുള്ള ഗർഭധാരണം, മാറിയ ജീവിതശൈലി തുടങ്ങിയ നിരവധി ഘടകങ്ങൾ നവജാത ശിശുക്കളിലെ ജനിതക വൈകല്യങ്ങൾക്ക് കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നവജാതശിശുക്കളിലെ ജനിതക വൈകല്യങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നതും കണക്കുകൾ കൂടാൻ ഒരു കാരണമാണ്.