ഗുളിക ഭക്ഷണത്തിന് മുമ്പ് വേണം: ജയിൽ ഉദ്യോഗസ്ഥനെ മർദിച്ച് പീഡനക്കേസ് പ്രതി; കണ്ണൂരിൽ കാപ്പ തടവുകാരന് കുത്തേറ്റു
Kaapa prisoner stabbed in Kannur Central Jail: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരന് കുത്തേറ്റു. കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്ന കോട്ടയം, എറണാകുളം സ്വദേശികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കോട്ടയം സ്വദേശിയായ മനുവിനാണ് കുത്തേറ്റത്. എറണാകുളം സ്വദേശിയായ അപ്പു എന്ന മറ്റൊരു കാപ്പ തടവുകാരനാണ് മനുവിനെ കുത്തിയതെന്നാണ് വിവരം.
കണ്ണൂർ: ഗുളിക കഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സബ് ജയിലിൽ ജയിൽ ഉദ്യോഗസ്ഥന് തടവുകാരന്റെ മർദ്ദനമേറ്റു. പീഡനക്കേസിൽ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന സുഹൈൽ എന്ന പ്രതിയാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ മർദ്ദിച്ചത്. ആഹാരത്തിന് ശേഷം കഴിക്കേണ്ട ഗുളിക, ആഹാരം കഴിക്കുന്നതിന് മുൻപായി നൽകണമെന്ന് സുഹൈൽ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ഉദ്യോഗസ്ഥർ തയാറായില്ല. ഇതോടെയാണ് തർക്കം ആരംഭിച്ചത്. ഗുളിക നേരത്തെ നൽകാൻ കഴിയില്ലെന്ന് അവിടെയുണ്ടായിരുന്ന ജയിൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതോടെ പ്രതിയും ജീവനക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് സുഹൈൽ ഉദ്യോഗസ്ഥനെ മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ സുഹൈലിനെതിരെ ടൗൺ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കാപ്പാ തടവുകാർ ഏറ്റുമുട്ടി, ഒരാൾക്ക് കുത്തേറ്റു
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരന് കുത്തേറ്റു. കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്ന കോട്ടയം, എറണാകുളം സ്വദേശികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കോട്ടയം സ്വദേശിയായ മനുവിനാണ് കുത്തേറ്റത്. എറണാകുളം സ്വദേശിയായ അപ്പു എന്ന മറ്റൊരു കാപ്പ തടവുകാരനാണ് മനുവിനെ കുത്തിയതെന്നാണ് വിവരം. മനുവിനെ ഉടൻ തന്നെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.