Sabari Rail project : അങ്കമാലി മുതൽ എരുമേലി വരെ ഇനി തീവണ്ടി ചൂളം വിളിയുയരും, ശബരി പദ്ധതിക്കായി 1900 കോടി രൂപ സംസ്ഥാന വിഹിതം
Kerala Cabinet Approves 1900 Crore KIIFB Funding for Sabari Rail Project: 111 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത ശബരിമല തീർത്ഥാടകർക്ക് പുറമെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലയുടെ വികസനത്തിന് വലിയ കുതിപ്പേകും.
തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടായി നീളുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ അങ്കമാലി – എരുമേലി ശബരി റെയിൽ പാത യാഥാർത്ഥ്യമാക്കാൻ നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ. പദ്ധതിയുടെ ആകെ ചെലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 1900 കോടി രൂപ കിഫ്ബി (KIIFB) വഴി ലഭ്യമാക്കും. പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റായ 3810 കോടി രൂപയുടെ പകുതി തുക (1900 കോടി രൂപ) സംസ്ഥാന വിഹിതമായി നൽകുന്നതിനും തീരുമാനം ഉണ്ട്.
സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാർക്കും റവന്യൂ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. പദ്ധതിക്കായി 303.58 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഈ സന്നദ്ധത ഉടൻ തന്നെ കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിക്കും. 1997-98 റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. എന്നാൽ നിർമ്മാണച്ചെലവ് പങ്കിടുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾ കാരണം 2019-ൽ കേന്ദ്ര സർക്കാർ പദ്ധതി മരവിപ്പിച്ചിരുന്നു.
Also read – ബംഗളുരുവിൽ നിന്നുള്ള ശിവരാത്രി സ്പെഷ്യൽ ട്രെയിന് മൂകാംബികയിലുൾപ്പെടെ സ്റ്റോപ്പ്, സമയക്രമം
അടുത്തിടെ ഈ മരവിപ്പിക്കൽ പിൻവലിച്ചതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചത്. 111 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത ശബരിമല തീർത്ഥാടകർക്ക് പുറമെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലയുടെ വികസനത്തിന് വലിയ കുതിപ്പേകും.
ശബരി റെയിൽ പദ്ധതി എരുമേലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നീട്ടുന്നതിനെ കുറിച്ച് പഠിക്കാൻ 2 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. വിഴിഞ്ഞം തുറമുഖവുമായി ഈ പാതയെ ബന്ധിപ്പിക്കാനുള്ള ആലോചനകളും സർക്കാർ നടത്തുന്നുണ്ട്.