DA Hike: സർക്കാർ ജീവനക്കാർക്ക് 2 % ഡിഎ, 7 മാസത്തെ കുടിശ്ശികയും? ഓണം ബോണസ് വേറെയും!
Kerala Government Employees DA: കഴിഞ്ഞ സർക്കാർ ജീവനക്കാരുടെ ഒരു ക്ഷാമബത്തയ്ക്കും മുൻകാലപ്രാബല്യം നൽകിയിരുന്നില്ല. 2019ൽ നടപ്പാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം 2021ലാണ് നടപ്പാക്കിയത്. അന്ന് കുടിശികയുണ്ടായിരുന്ന 7% ഡിഎയും അതിനൊപ്പം ലയിപ്പിച്ചിരുന്നു. 2025 ജൂലൈ വരെയുള്ള ഡിഎ ഈ വർഷമാദ്യം അനുവദിച്ചെങ്കിലും കുടിശിക നൽകിയില്ല.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഓണം ബോണസിനൊപ്പം ഡിഎ കുടിശ്ശികയും ലഭിച്ചേക്കും. ജീവനക്കാരുടെ ജനുവരിയിലെ 2% ഡിഎയും പെൻഷൻകാരുടെ തത്തുല്യമായ ഡിആറും ഓണത്തിന് ബോണസിനും ഉത്സവ ബത്തയ്ക്കുമൊപ്പം അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഈ വർഷം ജനുവരി മുതലുള്ള മുൻകാലപ്രാബല്യത്തോടെ ഏഴുമാസത്തെ ഡിഎ കുടിശിക പണമായി നൽകാനും ആലോചനയുണ്ട്.
കഴിഞ്ഞ സർക്കാർ ജീവനക്കാരുടെ ഒരു ക്ഷാമബത്തയ്ക്കും മുൻകാലപ്രാബല്യം നൽകിയിരുന്നില്ല. 2019ൽ നടപ്പാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം 2021ലാണ് നടപ്പാക്കിയത്. അന്ന് കുടിശികയുണ്ടായിരുന്ന 7% ഡിഎയും അതിനൊപ്പം ലയിപ്പിച്ചിരുന്നു. 2025 ജൂലൈ വരെയുള്ള ഡിഎ ഈ വർഷമാദ്യം അനുവദിച്ചെങ്കിലും കുടിശിക നൽകിയില്ല.
നിലവിൽ സർക്കാർ ജീവനക്കാർക്ക് 35% ഡിഎയാണ്. ജനുവരിയിലെ 2% കൂടി ചേരുമ്പോൾ 37% ഡിഎയാകും. ജീവനക്കാർക്ക് ഡിഎ നൽകാൻ 54.20 കോടിയും പെൻഷൻകാർക്ക് ഡിആർ നൽകാൻ 38.60 കോടിയും ഉൾപ്പെടെ മാസം 97.80 കോടിയുടെ അധികച്ചെലവുണ്ടാകും.
ALSO READ: ജീവനക്കാരുടെ മിനിമം ശമ്പളം 69,000 രൂപ; പെൻഷൻ ഉയർത്താനും ശുപാർശ
ഡിഎ കുടിശ്ശിക എത്ര?
ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ കുടിശ്ശിക 36,057 കോടി രൂപയാണ്. 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് സർക്കാരിന്റെ മൊത്തം കുടിശ്ശിക ബാധ്യതയായ 48,733 കോടി രൂപയിൽ ഏറ്റവും വലിയ വിഹിതം സർക്കാർ ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശ്ശികയാണ്. 2021 ജനുവരി 1 മുതൽ 2026 ഫെബ്രുവരി 28 വരെയുള്ള കാലയളവിലെ ക്ഷാമബത്തയുടെയും ക്ഷാമാശ്വാസത്തിന്റെയും മൊത്തം തുക 36,057 കോടി രൂപയാണെന്നാണ് കണക്ക്.
ശമ്പള പരിഷ്കണം എവിടെ?
വിഡി സതീശന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയിട്ടും പുതിയ ശമ്പള പരിഷ്കരണ കമ്മിഷന്റെ പ്രവർത്തനങ്ങൾ അനക്കമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മുൻ ചീഫ് സെക്രട്ടറി ഡോ വിപി ജോയ് ഐഎഎസ് ചെയർമാനായ പന്ത്രണ്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. ശോഭ വിആർ ആയിരുന്നു സെക്രട്ടറി. അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. സുഗമമായ നടത്തിപ്പിനായി ധനകാര്യ വകുപ്പിൽ നിന്ന് 12 ജീവനക്കാരെയും വിവിധ ഉത്തരവുകൾ പ്രകാരം നിയമിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമയം നൽകിയത്.
മാർച്ച് 25 മുതൽ നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു. വിവിധ സർക്കാർ വകുപ്പുകൾ, സർവീസ് സംഘടനകൾ, വ്യക്തികൾ എന്നിവരിൽ നിന്നും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള പ്രൊഫോമ തയ്യാറാക്കി. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും ശുപാർശ സമർപ്പിച്ചില്ല. വി.പി.ജോയി കമ്മിഷന്റെ കാലാവധി മെയ് 23 ന് അവസാനിച്ചു. വിവര ശേഖരണം പോലും പൂർത്തിയാക്കിയിരുന്നില്ല.
2020-21 ൽ ശമ്പള പരിഷ്കരണം നടപ്പാക്കിയപ്പോൾ ശമ്പള,പെൻഷൻ ചെലവ് 33,043 കോടിയിൽ നിന്ന് 68,852 കോടിയായി ഉയർന്നിരുന്നു. കഴിഞ്ഞസാമ്പത്തിക വർഷം ഇത് 75,319 കോടിയിലെത്തി. പുതിയ ശമ്പള പരിഷ്കരണം നടപ്പാക്കിയാൽ ചെലവ് ഒരു ലക്ഷം കോടിയായേക്കും. മുൻ സർക്കാരിന്റെ കാലത്തെ ഡി.എ. കുടിശിക മാത്രം 21,670 കോടി രൂപയുണ്ട്. സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങാതിരിക്കാൻ കടമെടുത്തതിന്റെ ബാദ്ധ്യത 17,500 കോടിയും. കൊടുക്കാനുള്ളത് കൊടുത്തു തീർത്തിട്ട് പുതിയ ശമ്പള പരിഷ്കരണത്തിലേക്ക് പോയാൽ മതിയെന്നാണ് സർക്കാർ നിലപാടെന്നാണ് റിപ്പോർട്ട്.
English Summary:
Kerala government is likely to provide state employees with pending Dearness Allowance benefits along with the Onam bonus and festival allowance. According to reports, employees may receive the 2% DA hike effective from January, while pensioners are expected to get the corresponding Dearness Relief.