Government Offices Work Hours: സർക്കാർ ഓഫീസുകൾ ആഴ്ചയിൽ 5 ദിവസം മാത്രം, രണ്ട് അവധി?; നാളത്തെ മന്ത്രിസഭാ യോഗം നിർണ്ണായകം
Kerala Government Offices Work Hours: ആഴ്ചയിൽ ആറ് പ്രവൃത്തിദിനങ്ങളെന്നതാണ് നിലവിലെ രീതി. ഈ വ്യവസ്ഥ മാറ്റി അഞ്ച് ദിവസമാക്കാനുള്ള ശുപാർശകൾ അടങ്ങിയ ഫയൽ ചീഫ് സെക്രട്ടറിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്. സർവീസ് സംഘടനകളുമായി നടത്തിയ ചർച്ചകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.

Cm Pinarayi Vijayan
തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ അവസാന മന്ത്രിസഭാ യോഗം നാളെ ചേരാനിരിക്കെ, കേരളത്തിലെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് നിർണായകം. കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ദീർഘകാലത്തെ ആവശ്യത്തിന് ഒടുവിൽ പരിസമാപ്തിയാകുമോ എന്നതാണ് അവർ ഉറ്റുനോക്കുന്നത്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിവസങ്ങൾ ആഴ്ചയിൽ അഞ്ചായി കുറയ്ക്കാനുള്ള നിർണ്ണായക നീക്കത്തിന് നാളെ തീരുമാനമായേക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ നാളെ ചേരുന്ന അവസാന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആഴ്ചയിൽ ആറ് പ്രവൃത്തിദിനങ്ങളെന്നതാണ് നിലവിലെ രീതി. ഈ വ്യവസ്ഥ മാറ്റി അഞ്ച് ദിവസമാക്കാനുള്ള ശുപാർശകൾ അടങ്ങിയ ഫയൽ ചീഫ് സെക്രട്ടറിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്. സർവീസ് സംഘടനകളുമായി നടത്തിയ ചർച്ചകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.
ആഴ്ച്ചയിൽ അഞ്ച് ദിവസം പ്രവർത്തി ദിവസമാകുമ്പോൾ രണ്ട് ദിവസമാണ് അവധി ലഭിക്കുക. സർക്കാരിൻ്റെ ഈ നീക്കം ജീവനക്കാർക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ശനിയാഴ്ചകളടക്കം പൂർണ്ണമായും അവധി നൽകിക്കൊണ്ടാണ് ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ ക്രമീകരിക്കുക. ശനിയാഴ്ചത്തെ അവധി നികത്താനായി പ്രവൃത്തിദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും അധിക സമയം ജോലി ചെയ്യേണ്ടി വരുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ നാളെ മന്ത്രിസഭ തീരുമാനമെടുത്തേക്കും.
നിലവിലെ എട്ട് മണിക്കൂർ ജോലി ഒമ്പത് മണിക്കൂർ ആയി ഉയർത്തണമെന്നാണ് നിർദേശം. ഒരു മണിക്കൂർ ജോലികൂട്ടുന്നതിനെ സർവീസ് സംഘടനകളടക്കം ആരും ഇതുവരെ എതിർത്തിട്ടില്ല എന്നാണ് വിവരം. സർവീസ് സംഘടനകളുടെയും സർക്കാർ ജീവനക്കാരുടെയും കാത്തിരിപ്പിന് നാളെ വിരാമമാകുമോ എന്നാണ് കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്. അതിനാൽ നാളത്തെ മന്ത്രിസഭാ യോഗം ഏറെ നിർണായകമായിരിക്കും.