Private buses Permit: ഇനി പ്രൈവറ്റ് ബസുകൾക്ക് മത്സരിച്ച് ഓടാൻ കഴിയില്ല… പണിപാളും, നിയന്ത്രണങ്ങൾ ഇങ്ങനെ
Kerala Govt to Crack Down on Private Bus Racing: കഴിഞ്ഞ ദിവസങ്ങളിൽ മോട്ടോർ വാഹന വകുപ്പും എക്സൈസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലം അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗതാഗത വകുപ്പ്. നിയമലംഘനങ്ങൾ ആവർത്തിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ സർക്കാർ കർശന നിർദേശം നൽകി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമുണ്ടാകുമെന്ന് വകുപ്പ് വ്യക്തമാക്കി.
പ്രധാന നടപടികൾ ഒറ്റനോട്ടത്തിൽ
അമിതവേഗതയോ അശ്രദ്ധമായ ഡ്രൈവിങ്ങോ ആവർത്തിച്ചാൽ വാഹനത്തിൻ്റെ പെർമിറ്റ് റദ്ദാക്കും. നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് ഉടനടി സസ്പെൻഡ് ചെയ്യും. ബസ് ജീവനക്കാർക്ക് പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പരിശോധനാ വേളയിൽ ഇത് ഹാജരാക്കണം.
ബസുകളിലെ കാമറ, ജിപിഎസ്, സ്പീഡ് ഗവർണർ എന്നിവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. സ്പീഡ് ഗവർണർ അഴിച്ചുമാറ്റുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും.
പരിശോധന ശക്തമാക്കി എൻഫോഴ്‌സ്‌മെൻ്റ്
മത്സരയോട്ടം തടയാൻ പ്രത്യേക പരിശോധനകൾ നടത്താൻ എൻഫോഴ്‌സ്‌മെൻ്റ് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. റോഡുകളിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും. നേരത്തെ വിഭാവനം ചെയ്ത ജിയോ ഫെൻസിങ് സംവിധാനം നടപ്പിലാക്കാൻ കാലതാമസം നേരിട്ട സാഹചര്യത്തിലാണ് പെർമിറ്റ് റദ്ദാക്കൽ അടക്കമുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ മോട്ടോർ വാഹന വകുപ്പും എക്സൈസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. കോഴിക്കോട് പുതിയ സ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാത്ത അഞ്ച് ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തു. നിരവധി ബസുകളിൽ നിന്ന് നിരോധിത എയർ ഹോണുകൾ പിടിച്ചെടുത്തു. ലഹരി ഉപയോഗം കണ്ടെത്താനായി ഡ്രൈവർമാരെയും യാത്രക്കാരെയും പരിശോധിച്ചെങ്കിലും ലഹരി വസ്തുക്കളൊന്നും കണ്ടെത്താനായില്ല. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് എക്സൈസ് തീരുമാനം.