Kerala Local Body Election: സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ: വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം
Kerala Local Body Elections Second Phase Tomorrow: കേരളത്തിലെ ഏഴ് ജില്ലകളിൽ ഇന്ന് നിശബ്ദ നിശ്ശബ്ദ പ്രചാരണം. രണ്ടാംഘട്ടത്തിൽ തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാഘട്ട വോട്ടെടുപ്പ് നാളെ. ഇതിനു മുന്നോടിയായി കേരളത്തിലെ ഏഴ് ജില്ലകളിൽ ഇന്ന് നിശബ്ദ നിശ്ശബ്ദ പ്രചാരണം. രണ്ടാംഘട്ടത്തിൽ തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ രാവിലെ എട്ട് മണിയോടെ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളിൽ ഒരുക്കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസമായിരുന്നു വടക്കൻ ജില്ലകളിൽ കൊട്ടിക്കലാശം നടന്നത്. ആവേശം നിറഞ്ഞുനിന്ന കൊട്ടിക്കലാശത്തിനിടെ പലയിടത്തും പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഒഞ്ചിയത്തും പൂക്കോട്ടൂരിലും സംഘർഷമുണ്ടായി. നാളെ 18274 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. കണ്ണൂര്‍ ജില്ലയിലാണ് കൂടുതൽ പ്രശ്ന ബാധിത ബൂത്തുകള്‍ ഉള്ളത്. 1025 എണ്ണമാണ് കണ്ണൂരിലെ പ്രശ്ന ബാധിത ഗ്രൂപ്പുകൾ.
Also Read:70 ശതമാനത്തിലേറെ പോളിങ്, വോട്ടെടുപ്പ് സമയം അവസാനിച്ചു; പലയിടത്തും നീണ്ട ക്യൂ
തൃശ്ശൂർ, പാലക്കാട് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12391 വാർഡുകളിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ 14 വാര്‍ഡുകളിലും കാസര്‍കോട് ജില്ലയിലെ രണ്ട് വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
അതേസമയം ഇന്നലെയായിരുന്നു സംസ്ഥാനത്തെ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്.70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് നൽകും. വോട്ടിംഗ് യന്ത്രത്തിലെ തകരാർ മൂലം നിർത്തിവച്ച ആലപ്പുഴ മണ്ണഞ്ചേരിയിൽ നാളെ റീപോളിംഗ് നടത്തും. ഡിസംബർ പതിമൂന്നിനാണ് വോട്ടെണ്ണൽ.