Sabarimala Gold Scam: ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: എസ്ഐടിക്ക് മുന്നിൽ മൊഴി നല്‍കാന്‍ രമേശ് ചെന്നിത്തല
Ramesh Chennithala: ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് മൊഴി നൽകുക. മൊഴി നൽകാൻ തയ്യാറാണെന്ന് ചെന്നിത്തല എസ്ഐടിയെ അറിയിച്ചതിനു പിന്നാലെയാണ് ഇത്.
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് മൊഴി നൽകുക. മൊഴി നൽകാൻ തയ്യാറാണെന്ന് ചെന്നിത്തല എസ്ഐടിയെ അറിയിച്ചതിനു പിന്നാലെയാണ് ഇത്. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന് ചെന്നിത്തല പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ്.
ക്ഷേത്രങ്ങളിൽ നിന്ന് പുരാവസ്തുക്കള്‍ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയില്‍ കോടിക്കണക്കിന് രൂപയ്ക്കു വില്‍ക്കുന്ന ഒരു സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രത്യേക അന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി എച്ച്.വെങ്കടേഷിന് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം ചെന്നിത്തലയുമായി ബന്ധപ്പെട്ടത്.
Also Read: സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ: വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം
ഇത്തരം സാധാനങ്ങൾ മോഷ്ടിച്ച് രാജ്യാന്തര കരിഞ്ചന്തയില്‍ വിൽക്കുന്നവരെക്കുറിച്ച് നേരിട്ട് അറിയുന്ന ഒരാളിൽ നിന്ന് വിവരം ലഭിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കത്തു നല്‍കുന്നതെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഈ വ്യക്തി ഇക്കാര്യം പൊതുജനമധ്യത്തില്‍ പറയാൻ തയ്യാറല്ലെന്നും പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.
കേസിൽ അന്വേഷണം മന്ദഗതിയിലാണെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിനിടെയിലാണ് രമേശ് ചെന്നിത്തല മൊഴി നൽകുന്നത്. അതേസമയം അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പറഞ്ഞത്. കോടിക്കണക്കിനു ആളുകളുടെ വികാരം വ്രണപ്പെടുത്തിയെന്നും സർക്കാർ വിരുദ്ധ വികാരം ശക്തമാണെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല.തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.