Kerala Local Body Election: 70 ശതമാനത്തിലേറെ പോളിങ്, വോട്ടെടുപ്പ് സമയം അവസാനിച്ചു; പലയിടത്തും നീണ്ട ക്യൂ
Kerala Local Body Election Update: ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന പല സ്ഥലങ്ങളിലും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൊല്ലം കൊട്ടാരക്കര അന്തമണ്ണിൽ പോളിങ് ബൂത്തിന് മുന്നിൽ സിപിഎം-ബിജെപി സംഘർഷമുണ്ടായി. തിരുവനന്തപുരം വഞ്ചിയൂർ, എറണാകുളത്ത് കിഴക്കമ്പലം തുടങ്ങിയ സ്ഥലങ്ങളിൽ സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: ഏഴ് ജില്ലകളിൽ ഇന്ന നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് (Kerala Local Body Election) സമയം അവസാനിച്ചു. വൈകിട്ട് ആറ് മണിവരെയായിരുന്ന് പോളിങ് സമയം. എന്നാൽ വോട്ടെടുപ്പ് സമയം അവസാനിക്കുമ്പോഴും മിക്ക സ്ഥലങ്ങളിലും നീണ്ട വരിയാണ് കാണാൻ കഴിയുന്നത്. വരിയിൽ നിൽകുന്നവർക്ക് ഈ സമയം കഴിഞ്ഞും വോട്ട് ചെയ്യാൻ അവസരം നൽകുന്നുണ്ട്.
വൈകിട്ട് 6.30 വരെയുള്ള കണക്ക് പ്രകാരം 70.28 ശതമാനമാണ് പോളിങ് നിരക്ക്. ഏറ്റവും കൂടുതൽ പോളിങ് എറണാകുളത്താണ് രേഖപ്പെടുത്തിയത് (73.96%). ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് (66.35%). തിരുവനന്തപുരം (66.53%), കൊല്ലം (69.08%), കോട്ടയം (70.33%), ഇടുക്കി (70.98%), ആലപ്പുഴ (73.32%) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിങ് ശതമാനം.
ALSO READ: ആവേശം വാനോളം, വോട്ട് 11ന് പെട്ടിയിലേക്ക്; പരസ്യപ്രചാരണം അവസാനിച്ചു
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 11168 വാർഡുകളാണ് തിരഞ്ഞെടുപ്പിൽ ജനവിധി തേടിയത്.
എന്നാൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന പല സ്ഥലങ്ങളിലും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൊല്ലം കൊട്ടാരക്കര അന്തമണ്ണിൽ പോളിങ് ബൂത്തിന് മുന്നിൽ സിപിഎം-ബിജെപി സംഘർഷമുണ്ടായി. തിരുവനന്തപുരം വഞ്ചിയൂർ, എറണാകുളത്ത് കിഴക്കമ്പലം തുടങ്ങിയ സ്ഥലങ്ങളിൽ സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിസംബർ 11ന് രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ ഇന്ന് പരസ്യപ്രചാരണം അവസാനിച്ചു. വിവിധ കേന്ദ്രങ്ങളിൽ പാർട്ടികളും പ്രവർത്തകരും കലാശക്കൊട്ട് ആവേശകരമാക്കിയാണ് അവസാനിപ്പിച്ചത്.