കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ; പ്രദേശത്ത് കനത്ത മഴ
landslide on the western side of Kuthiran Tunnel: ആശങ്കയുണർത്തി കുതിരാനിൽ നേരിയ മണ്ണിടിച്ചിൽ. കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്തായിട്ടാണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാലക്കാട്- തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാൻ തുരങ്കം. ഈ തുരങ്കത്തിന്റെ രണ്ടിടങ്ങളിലായാണ് ചെറിയതോതിൽ മണ്ണിടിഞ്ഞിരിക്കുന്നത്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നു.
തൃശൂർ: മഴക്കെടുതികൾ കൊണ്ട് കേരളം വലയുന്നതിനിടെ ആശങ്കയുണർത്തി കുതിരാനിൽ നേരിയ മണ്ണിടിച്ചിൽ. കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്തായിട്ടാണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാലക്കാട്- തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാൻ തുരങ്കം. ഈ തുരങ്കത്തിന്റെ രണ്ടിടങ്ങളിലായാണ് ചെറിയതോതിൽ മണ്ണിടിഞ്ഞിരിക്കുന്നത്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നു. ഹൈവേ കൺട്രോൾ റൂമിലെ പട്രോളിങ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംസ്ഥാനത്ത് ഇന്ന് എട്ടിടത്ത് ഓറഞ്ച് അലർട്ടും ആറിടത്ത് യെല്ലോ അലർട്ടും നിലനിൽക്കുന്നു. അതിൽ കുതിരാനുമായി ബന്ധപ്പെട്ട തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് നൽകിയിട്ടുള്ളത്.
ഇടിഞ്ഞ മണ്ണ് പാറയ്ക്കിടയിലാണ് കുടുങ്ങിക്കിടക്കുന്നത്. മണ്ണ് താഴെ റോഡിലേക്ക് വരാത്തതിനാൽ നിലവിൽ ഇവിടെ ഗതാഗത തടസ്സമില്ല. മുകളിൽ എത്തി പരിശോധിച്ചാൽ മാത്രമേ ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടോ എന്ന് മനസ്സിലാവുകയുള്ളു. മുകളിൽ വെള്ളക്കെട്ടുണ്ടോ എന്നതും പരിശോധിക്കും. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, കെ രാജൻ എംഎൽഎ എന്നിവർ സ്ഥലത്തെത്തി.
നിലവിൽ പ്രശ്നമില്ലെന്നാണ് അധികൃതർ അറിയിച്ചതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ദേശീയപാത അധികൃതരും വനംവകുപ്പ് ഉദ്യോഗസ്ഥരും മണ്ണിടിച്ചിലുണ്ടായ ഭാഗത്തെത്തി പരിശോധന നടത്തും. മണ്ണിടിഞ്ഞ മുകൾ ഭാഗത്തേക്ക് എത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടുമെന്ന് കെ രാജൻ എംഎൽഎ അറിയിച്ചു. പരിശോധനകൾക്ക് ശേഷം മാത്രമേ കൂടുതൽ നടപടികൾ ആവശ്യമുണ്ടോ എന്നത് സംബന്ധിച്ച് അറിയാനാകൂ.
പ്രദേശത്ത് കനത്ത മഴ പെയ്യുന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. മഴ തുടർന്നാൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്നതാണ് ഭയം. കഴിഞ്ഞ ദിവസങ്ങളിൽപ്പെയ്ത കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. പത്തനംതിട്ടയിലും കോട്ടയത്തും 2018ലെ പ്രളയത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള വെള്ളപ്പൊക്കം ആണ് ഉണ്ടായത്.
കേരളത്തിൽ ഞായറാഴ്ചയോടെയേ മഴ കുറയൂ എന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിഗമനം. ശാന്തസമുദ്രത്തിലെ ‘ഡോൾഫിൻ’ ചുഴലിക്കാറ്റിന്റെ വിദൂരസ്വാധീനവും കേരളത്തിൽ ഇപ്പോൾ തുടരുന്ന മഴയുടെ ഒരു കാരണമായി പറയപ്പെടുന്നുണ്ട്. ജൂലായ് 27-ന് രൂപം കൊണ്ട അതിശക്തമായ ചുഴലിക്കാറ്റാണ് ഡോൾഫിൻ. 29-ന് ഇത് മണിക്കൂറിൽ 165 കിലോമീറ്റർ വേഗമുള്ള സൂപ്പർ ടൈഫൂൺ ആയി മാറി.
ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ അറബിക്കടലിലെ കാറ്റ് അങ്ങോട്ടേക്ക് പ്രവഹിക്കുമ്പോൾ കേരളതീരത്തും ശക്തമായ കാറ്റ് അനുഭവപ്പെടുകയും ഇത് പശ്ചിമഘട്ട മലനിരകളിൽ തട്ടി മഴയാകുകയും ചെയ്യും. തെക്കൻ കർണാടകം, തെക്കൻ തമിഴ്‌നാട്-പുതുച്ചേരി, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്കുമുകളിൽ ചക്രവാതച്ചുഴികളുള്ളതിനാൽ ഇതിനകം തന്നെ കേരളത്തിൽ മഴയ്ക്ക് അനുകൂലമായ സാഹചര്യം നിലനിന്നിരുന്നു. ഇതിനിടെ ഡോൾഫിന്റെ സ്വാധീനം കൂടിയായപ്പോൾ മഴ മാറാതെ നിൽക്കുന്നു എന്നാണ് റിപ്പോർട്ട്.
അതിനിടെ കള്ളക്കടൽ പ്രതിഭാസം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്ക് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് (ഓഗസ്റ്റ് 7) പകൽ 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
English Summary
Minor landslide in Kuthiram. The landslide has been reported on the western side of the Kuthiram tunnel. The Kuthiram tunnel is the main road connecting Palakkad and Thrissur districts. Minor landslides have occurred at two places in this tunnel. The heavy rains in the area are increasing concerns. The patrol team from the Highway Control Room reached the spot and inspected the situation.