Kochi Metro: കൊച്ചിക്കാർക്ക് നിരാശ, കാത്തിരുന്ന മെട്രോ പദ്ധതി ജൂണിലില്ല; ഇനിയെന്ന്?
Kochi Metro Phase 2, Kakkanad Pink Line: ആദ്യത്തെ അഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഭാഗം 2026 ജൂൺ 30-നകവും ശേഷിക്കുന്ന റൂട്ടിൽ ഡിസംബറിലും സർവീസുകൾ ആരംഭിക്കുമെന്നായിരുന്നു കെഎംആർഎൽ അറിയിച്ചിരുന്നത്. എന്നാൽ ഇതിൽ വാഴക്കാല, പടമുകൾ സ്റ്റേഷനുകളുടെ അകത്തേക്കും പുറത്തേക്കുമുള്ള കവാടങ്ങളുടെ നിർമാണത്തിന് സ്ഥലം ലഭിച്ചിട്ടില്ല.
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈൻ യാഥാർത്ഥ്യമാകാൻ ഇനിയും കാത്തിരിക്കണം. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽനിന്ന് കാക്കനാട് വരെയുള്ള മെട്രോ രണ്ടാംഘട്ടത്തിലെ ആദ്യ അഞ്ച് സ്റ്റേഷനുകൾ ഈ വർഷം ജൂണിൽ യാഥാർഥ്യമാകുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ സമയക്രമം ഉപേക്ഷിച്ചതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു.
നിർമ്മാണ പ്രവർത്തനങ്ങളിലെ കാലതാമസമാണ് ഇതിന് കാരണം. സ്ഥലമേറ്റെടുപ്പിലെ പ്രതിസന്ധികളും ഗ്യാസ് പൈപ്പ് ലൈൻ മാറ്റുന്നതിലുണ്ടായ കാലതാമസവും നിർമ്മാണത്തെ കാര്യമായി ബാധിച്ചിരുന്നു. ഡിസംബറോടെ കലൂർ സ്റ്റേഡിയം-കാക്കനാട് റൂട്ടിലെ മുഴുവൻ നിർമാണവും പൂർത്തിയാക്കി സർവീസ് തുടങ്ങാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.
രണ്ടാം ഘട്ടത്തിന്റെ നീളം 11.2 കിലോമീറ്റർ കിലോ മീറ്ററാണ്. പദ്ധതിയിൽ 2027 പൈലുകളിൽ 1532 പൈലുകൾ പൂർത്തിയായി. 470 തൂണുകളിൽ 195 എണ്ണവും 340 പിയർക്യാപ്പുകളിൽ 84 എണ്ണവും പൂർത്തിയായി. 546 ഐ ഗർഡറുകൾ വേണ്ടതിൽ 108 എണ്ണത്തിന്റെ നിർമാണം കഴിഞ്ഞു. 486 യു ഗർഡറിൽ 60 എണ്ണം സ്ഥാപിച്ചിട്ടുണ്ട്.
സ്റ്റേഡിയം മുതൽ പടമുകൾ വരെയുള്ള ആദ്യത്തെ അഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഭാഗം 2026 ജൂൺ 30-നകവും ശേഷിക്കുന്ന റൂട്ടിൽ ഡിസംബറിലും സർവീസുകൾ ആരംഭിക്കുമെന്നായിരുന്നു കെഎംആർഎൽ അറിയിച്ചിരുന്നത്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, പാലാരിവട്ടം ജങ്ഷൻ, പാലാരിവട്ടം ബൈപ്പാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, സിവിൽ സ്റ്റേഷൻ ജങ്ഷൻ, സെസ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് എന്നിവയാണ് പിങ്ക് ലൈനിലെ സ്റ്റേഷനുകൾ.
എന്നാൽ ഇതിൽ വാഴക്കാല, പടമുകൾ സ്റ്റേഷനുകളുടെ അകത്തേക്കും പുറത്തേക്കുമുള്ള കവാടങ്ങളുടെ നിർമാണത്തിന് സ്ഥലം ലഭിച്ചിട്ടില്ല. കൂടാതെ ആലിൻചുവട് മുതൽ പടമുകൾ വരെയുള്ള ഭാഗത്ത് മെട്രോ മേഖലയിലൂടെ കടന്നുപോകുന്ന ഗ്യാസ് പൈപ്പ് ലൈൻ മാറ്റുന്നതിൽ വന്ന കാലതാമസവുമാണ് രണ്ടാം ഘട്ടത്തിൽ തിരിച്ചടിയായത്.