Gas Cylinder Hoarding: ഗ്യാസ് സിലിണ്ടർ പൂഴ്ത്തി വയ്ക്കുന്നവർ ജാഗ്രതൈ… പിടികൂടാൻ സ്ക്വാഡ് എത്തും, പിടിവീണാൻ പണികിട്ടും
Kerala Government to Monitor Gas Supply : ഗ്യാസ് സിലിണ്ടറുകൾ അനധികൃതമായി പൂഴ്ത്തിവെക്കുന്നതും ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്കായി വകമാറ്റി ഉപയോഗിക്കുന്നതും തടയാൻ കർശന പരിശോധന നടത്തും. ഇതിനായി ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചു.

Representational Image
തിരുവനന്തപുരം: മധ്യേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് എൽപിജി ഇറക്കുമതിയിൽ കുറവുണ്ടായതോടെ സിലിണ്ടർ വിതരണത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പുതിയ നിയമപ്രകാരം ഒരു സിലിണ്ടർ ബുക്ക് ചെയ്ത് 25 ദിവസം കഴിഞ്ഞാൽ മാത്രമേ അടുത്ത ബുക്കിംഗ് സാധ്യമാകൂ. നിയന്ത്രണം ഉപഭോക്താക്കൾക്കിടയിൽ ആശങ്ക പടർത്തിയ സാഹചര്യത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഓയിൽ കമ്പനി പ്രതിനിധികളുടെ അടിയന്തര യോഗം വിളിച്ചുചേർത്തു.
നിലവിൽ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ ലഭ്യതയിൽ കുറവില്ലെന്ന് ഐ.ഒ.സി, ബി.പി.സി, എച്ച്.പി എന്നീ ഓയിൽ കമ്പനികൾ അറിയിച്ചു. 25 ദിവസത്തെ ഇടവേള എന്നത് വിതരണ ശൃംഖലയെ ക്രമീകരിക്കാൻ വേണ്ടിയുള്ള മുൻകരുതൽ മാത്രമാണെന്നും അവർ വ്യക്തമാക്കി. വ്യാവസായിക സിലിണ്ടറുകൾ ഉപയോഗിക്കുന്ന ആശുപത്രികൾ പോലുള്ള അത്യാവശ്യ സ്ഥാപനങ്ങളെ നിലവിലെ നിയന്ത്രണങ്ങൾ ബാധിക്കില്ല.
വ്യവസായ മേഖലയിലെ ദൗർലഭ്യം പരിഹരിക്കാൻ നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് കേരള സർക്കാർ കേന്ദ്രത്തിന് കത്തയക്കും. ഗ്യാസ് സിലിണ്ടറുകൾ അനധികൃതമായി പൂഴ്ത്തിവെക്കുന്നതും ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്കായി വകമാറ്റി ഉപയോഗിക്കുന്നതും തടയാൻ കർശന പരിശോധന നടത്തും. ഇതിനായി ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചു.
പൊതുവിതരണ വകുപ്പ് സെക്രട്ടറി രാജമാണിക്യം, കമ്മീഷണർ ഹിമ കെ. തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. അന്യായമായി സിലിണ്ടറുകൾ തടഞ്ഞുവെക്കുന്ന ഏജൻസികൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.