കൊച്ചിയിൽ വൻ കൊള്ള, അതിക്രമം: വീട്ടിൽക്കയറി സ്ത്രീകളുടെ വസ്ത്രമുരിഞ്ഞു, 6.05 ലക്ഷത്തിന്റെ മോഷണം
Major robbery in Kochi: ആയുധധാരികളായ അഞ്ചംഗ സംഘം അഥിതിതൊഴിലാളികളുടെ വീട്ടിൽ അതിക്രമച്ചുകയറി സ്ത്രീകളെ ബലം പ്രയോഗിച്ച് വിവസ്ത്രരാക്കുകയും 6.05 ലക്ഷം രൂപയിലധികം വിലമതിക്കുന്ന പണവും സ്വർണവും മൊബൈൽ ഫോണും അടക്കം കവരുകയും ചെയ്തു. അസം നാഗോൺ സ്വദേശിയായ അതിഥി തൊഴിലാളി നൽകിയ പരാതിയെ തുടർന്ന് സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസെടുത്തു.
കൊച്ചി: കേരളത്തെ നടുക്കുന്ന വൻ കൊള്ളയും അതിക്രമമവും കൊച്ചിയിൽ റിപ്പോർട്ട് ചെയ്തു. ആയുധധാരികളായ അഞ്ചംഗ സംഘം അഥിതിതൊഴിലാളികളുടെ വീട്ടിൽ അതിക്രമച്ചുകയറി സ്ത്രീകളെ ബലം പ്രയോഗിച്ച് വിവസ്ത്രരാക്കുകയും 6.05 ലക്ഷം രൂപയിലധികം വിലമതിക്കുന്ന പണവും സ്വർണവും മൊബൈൽ ഫോണും അടക്കം കവരുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെ പാലാരിവട്ടം സംസ്കാര ജംഗ്ഷന് സമീപമുള്ള അഥിതിതൊഴിലാളികളുടെ വീട്ടിലാണ് കേരളത്തെ ഞെട്ടിക്കുന്ന ഈ കൊള്ള നടന്നിരിക്കുന്നത്. 27 വയസുള്ള, അസം നാഗോൺ സ്വദേശിയായ അതിഥി തൊഴിലാളി നൽകിയ പരാതിയെ തുടർന്ന് സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസെടുത്തു.
എഫ്ഐആർ പ്രകാരം, പുലർച്ചെ 12.30-നും 1.15-നും ഇടയിലാണ് കൊള്ള നടന്നത്. പശ്ചിമ ബംഗാളിൽ നിന്നും അസമിൽ നിന്നുമുള്ള നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും അടങ്ങുന്ന അഥിതി തൊഴിലാളികൾ അടങ്ങുന്ന സംഘമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. അർദ്ധരാത്രിക്ക് ശേഷം, മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ചുകയറി വാതിലുകൾ ഉള്ളിൽ നിന്ന് പൂട്ടി താമസക്കാരെ ബന്ദികളാക്കി.
തുടർന്ന് കൊള്ളസംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും വധഭീഷണി മുഴക്കുകയും മർദ്ദിക്കുകയും ചെയ്തതായി അഥിതി തൊഴിലാളിയുടെ പരാതിയിൽ പറയുന്നു. മർദ്ദനത്തിനിടെ, അക്രമി സംഘം മൂന്ന് സ്ത്രീകളുടെ വസ്ത്രം ബലമായി അഴിച്ചുമാറ്റിയെന്ന് തൊഴിലാളികൾ പറയുന്നു. സ്ത്രീകളിൽ ഒരാളിൽ നിന്ന് 1.2 ലക്ഷം രൂപ വിലമതിക്കുന്ന ഒരു പവൻ സ്വർണ്ണമാലയും മറ്റൊരാളിൽ നിന്ന് 60,000 രൂപ വിലമതിക്കുന്ന 4 ഗ്രാം സ്വർണ്ണ കമ്മലുകളും കവർന്നു.
പുരുഷന്മാരിൽ ഒരാളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി അയാളുടെ യുപിഐ പിൻ നമ്പർ പറയിപ്പിക്കുകയും തുടർന്ന് ഒരു അക്കൗണ്ടിലേക്ക് ആകെ 12,000 രൂപയുടെ രണ്ട് ഡിജിറ്റൽ ഇടപാടുകൾ നടത്തി. കൂടാതെ, 1.2 ലക്ഷം രൂപയും ഏകദേശം 3.05 ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈൽ ഫോണുകളും സംഘം കവർന്നു. വാലറ്റുകൾ, എടിഎം കാർഡുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവയും മോഷ്ടിക്കപ്പെട്ടു.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ട്. 310(2) (കൊള്ള), 311 (മരണമോ ഗുരുതരമായ പരിക്കോ ഏൽപ്പിക്കാൻ ശ്രമിച്ചുകൊണ്ടുള്ള കവർച്ചയോ കൊള്ളയോ), 333 (പരിക്കേൽപ്പിക്കാനോ ആക്രമിക്കാനോ തടഞ്ഞുവെക്കാനോ ഉള്ള തയ്യാറെടുപ്പോടെയുള്ള അതിക്രമിച്ചു കടക്കൽ) എന്നീ വകുപ്പുകൾ കേസിൽ ചുമത്തിയിട്ടുണ്ട്.
ഒപ്പം, ഭാരതീയ ന്യായ സംഹിത (BNS) 76 (വസ്ത്രം നീക്കം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ സ്ത്രീക്കെതിരെ നടത്തുന്ന ആക്രമണമോ ക്രിമിനൽ ബലപ്രയോഗമോ), 126(2) (അന്യായമായി തടഞ്ഞുവെക്കൽ), 351(3) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 3(5) (കൂട്ടായ ക്രിമിനൽ ഉത്തരവാദിത്തം) എന്നീ വകുപ്പുകളും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്.
സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. നാല് മലയാളികളും ഹിന്ദി സംസാരിക്കുന്ന ഒരാളും അടങ്ങുന്ന സംഘമാണ് കൊള്ളയ്ക്ക് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. മലയാളികളായ പ്രതികളിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അയാൾ ഒളിവിലാണ്, ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്. അയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് പോലീസ് പറയുന്നു.
“പ്രതികളിൽ ഒരാളെങ്കിലും ഇരകൾക്ക് പരിചിതനായിരിക്കണം എന്നാണ് പോലീസ് നിഗമനം. സ്ത്രീകളുടെ വസ്ത്രം അഴിപ്പിക്കുന്നതടക്കമുള്ള കൈയേറ്റം ഉണ്ടായി, എന്നാൽ ലൈംഗിക സ്വഭാവമുള്ള മറ്റേതെങ്കിലും തരത്തിലുള്ള ആക്രമണം നടന്നതായി സൂചനയില്ല എന്നാണ് സൂചന. നഗരത്തിൽ ഹോട്ടൽ മേഖലയിൽ ഉൾപ്പെടെ ജോലി ചെയ്ത് ഉപജീവനമാർഗം കണ്ടെത്തുന്നവരാണ് കവർച്ചക്കിരയായത്.
English Summary
A five-member armed gang forcibly entered the home of migrant workers in Palarivattom, Kochi, where they forcibly stripped the women and stole cash, gold, and mobile phones worth over ₹6.05 lakh. The Palarivattom police have registered a case following a complaint lodged by a migrant worker from Nagaon, Assam.