Malabar International Port Azhikkal: വിഴിഞ്ഞത്തിനു പിന്നാലെ ഇതാ വരുന്നു മറ്റൊന്ന്, മലബാർ അന്താരാഷ്ട്ര തുറമുഖ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്
Malabar International Port at Azhikkal in Kannur: കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചരക്ക് നീക്കത്തിന് ഈ തുറമുഖം പ്രധാന കേന്ദ്രമായി മാറും.
കോഴിക്കോട്: വടക്കൻ കേരളത്തിന്റെയും കർണാടകയുടെ അതിർത്തി മേഖലകളുടെയും വികസനത്തിന് പുത്തൻ ഉണർവേകുന്ന മലബാർ അന്താരാഷ്ട്ര തുറമുഖ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. കണ്ണൂർ ജില്ലയിലെ അഴീക്കലിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള തുറമുഖത്തിന്റെ നിർമ്മാണം, പ്രവർത്തനം, പരിപാലനം എന്നിവയ്ക്കായി തുറമുഖ വകുപ്പ് താത്പര്യപത്രം (EoI) ക്ഷണിച്ചു. വിഴിഞ്ഞത്തിനും കൊച്ചിക്കും ശേഷം കേരളത്തിലെ മൂന്നാമത്തെ അന്താരാഷ്ട്ര തുറമുഖമായിരിക്കും ഇത്.
പബ്ലിക് – പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃകയിൽ തുറമുഖവും ഒപ്പം ഒരു പ്രത്യേക സാമ്പത്തിക മേഖലയും വികസിപ്പിക്കുന്നതിനായാണ് മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് കമ്പനികൾക്കും കൺസോർഷ്യങ്ങൾക്കും ക്ഷണക്കത്ത് നൽകിയിരിക്കുന്നത്. 5,047 കോടിയാണ് പദ്ധതിയുടെ ആകെ ചിലവായി കണക്കാക്കുന്നത്. പുലിമുട്ട് നിർമ്മാണത്തിന് 1,428 കോടിയും ഭൂമി ഏറ്റെടുക്കലിന് 190 കോടിയും ഉൾപ്പെടെ ഒന്നാം ഘട്ടത്തിനു മാത്രം 3,742 കോടി ചിലവാകും. വളപട്ടണം പുഴയുടെ തെക്ക് വശത്തായി തുറന്ന കടൽ തീരത്താണ് ഇത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ദേശീയപാത 66-ൽ നിന്നും വളപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നും വെറും 7 കിലോമീറ്റർ ദൂരമാണ് ഇതിനുള്ളത് എന്നതാണ് ഏറ്റവും വലിയ സവിശേഷത.
സാമ്പത്തിക-വാണിജ്യ പ്രാധാന്യം
കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചരക്ക് നീക്കത്തിന് ഈ തുറമുഖം പ്രധാന കേന്ദ്രമായി മാറും. ഇതിന് പുറമെ ദക്ഷിണേന്ത്യയിലെ പ്രധാന വ്യവസായ നഗരങ്ങളായ ബംഗളൂരു, മൈസൂരു, ഹൊസൂർ, നഞ്ചൻഗുഡ് എന്നിവിടങ്ങളിൽ നിന്നുള്ള ചരക്കുകൾക്കും അഴീക്കൽ തുറമുഖം പ്രയോജനപ്പെടും.
Also read – ഇടുക്കി ജില്ലയിൽ ആദ്യമായി ഒരു റെയിൽവേ സ്റ്റേഷൻ, ഭൂവുടമകൾക്ക് ആശ്വാസം, ശബരി പദ്ധതി ഒരു ശാപമോക്ഷമോ?
പ്രവർത്തനമാരംഭിക്കുന്ന ആദ്യ വർഷം 1.7 മില്യൺ മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 17-ാം വർഷത്തോടെ ഇത് 12.24 മില്യൺ മെട്രിക് ടണ്ണായി ഉയരും. ഇതിൽ സിംഹഭാഗവും കണ്ടെയ്നർ ചരക്കുകളായിരിക്കും. ഏകദേശം 200 ഹെക്ടർ വിസ്തൃതിയിലാണ് തുറമുഖം വികസിപ്പിക്കുന്നത്. ഇതിൽ 60 ഹെക്ടർ സർക്കാർ ഭൂമിയാണ്. ഐഐടി മദ്രാസ് സാങ്കേതിക പരിശോധന നടത്തിയ രണ്ട് പുലിമുട്ടുകളാണ് (വടക്ക് 2.156 കി.മീ, തെക്ക് 1.4 കി.മീ) പദ്ധതിയുടെ ഭാഗമായുള്ളത്. പുലിമുട്ട് നിർമ്മാണത്തിനായി പ്രത്യേക താത്പര്യപത്രവും സർക്കാർ ക്ഷണിച്ചിട്ടുണ്ട്.
ഭക്ഷ്യ എണ്ണ, വളം എന്നിവയുടെ ഇറക്കുമതിക്കും സിമന്റ്, ഇരുമ്പ്, സ്റ്റീൽ എന്നിവയുടെ തീരദേശ നീക്കത്തിനും പുതിയ തുറമുഖം വഴിത്തിരിവാകും.