Malayalam Language Bill: മലയാളം ഇനി ഔദ്യോഗിക ഭാഷ; ചരിത്രപ്രധാനമായ ഭാഷാ ബില്ലിൽ ഗവർണർ ഒപ്പിട്ടു
Malayalam to be Compulsory in Schools and Government Offices: പി.എസ്.സി പരീക്ഷകൾ പൂർണ്ണമായും മലയാളത്തിലാക്കും. കോടതി ഭാഷയും മലയാളത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സർവകലാശാലാ പാഠ്യക്രമങ്ങളിൽ മലയാളം ഒരു നിർബന്ധിത പേപ്പറായി പരിഗണിക്കും.

Kerala Governor
തിരുവനന്തപുരം: കേരളത്തിൽ മലയാളം ഭരണഭാഷയാക്കുന്നതിനും പഠനഭാഷയാക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന സുപ്രധാനമായ ‘മലയാള ഭാഷാ ബിൽ – 2025’ ഗവർണർ രാജേന്ദ്ര ആർലേക്കർ അംഗീകരിച്ചു. ഗവർണറുടെ ഒപ്പോടെ ബിൽ നിയമമായതോടെ, സംസ്ഥാനത്തെ ഭരണ-വിദ്യാഭ്യാസ മേഖലകളിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കമാകുന്നത്.
സംസ്ഥാനത്തെ ഔദ്യോഗിക ഭാഷാ ഉപയോഗം സംബന്ധിച്ച 1969-ലെ ആക്ടിന് പകരമായാണ് സമഗ്രമായ ഈ പുതിയ നിയമം വരുന്നത്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും 1 മുതൽ 10 വരെ ക്ലാസുകളിൽ മലയാളം പഠനം നിർബന്ധമാക്കുമെന്നതാണ് പ്രധാന വ്യവസ്ഥ. എല്ലാ സർക്കാർ ഉത്തരവുകളും ഭരണപരമായ നടപടികളും ഇനി മലയാളത്തിലായിരിക്കും. അർദ്ധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.
പി.എസ്.സി പരീക്ഷകൾ പൂർണ്ണമായും മലയാളത്തിലാക്കും. കോടതി ഭാഷയും മലയാളത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സർവകലാശാലാ പാഠ്യക്രമങ്ങളിൽ മലയാളം ഒരു നിർബന്ധിത പേപ്പറായി പരിഗണിക്കും. കൂടാതെ, മലയാളം പഠനഭാഷയാക്കിയവർക്ക് പ്രൊഫഷണൽ കോഴ്സുകളിൽ പ്രത്യേക സംവരണം നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
എതിർപ്പുകളെ അതിജീവിച്ച് കേരളം
ബില്ലിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുമെന്നായിരുന്നു കർണാടകത്തിന്റെ വാദം. എന്നാൽ, ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിച്ചുകൊണ്ടാണ് ബിൽ തയ്യാറാക്കിയിരിക്കുന്നതെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധരാമയ്യയ്ക്ക് മറുപടി നൽകി.
കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താനും ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ മലയാളത്തെ അവഗണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും എന്നാൽ ഒന്നും അടിച്ചേൽപ്പിക്കില്ലെന്നുമാണ് സർക്കാർ നിലപാട്. ബിജെപി സംസ്ഥാന അധ്യക്ഷനും ബില്ലിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകിയിരുന്നു.
നേരത്തെ യു.ഡി.എഫ് സർക്കാർ സമാനമായ ബിൽ അവതരിപ്പിച്ചിരുന്നെങ്കിലും അതിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നില്ല. തുടർന്ന് വിപുലമായ ചർച്ചകൾക്കും മാറ്റങ്ങൾക്കും ശേഷമാണ് 2025-ലെ പുതിയ ബിൽ സംസ്ഥാന സർക്കാർ തയ്യാറാക്കിയത്. സാംസ്കാരിക നായകരുടെ ദീർഘകാലമായുള്ള ആവശ്യം കൂടിയാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.