Medical college doctors Strike: സംസ്ഥാനത്തെ ഡോക്ടർമാർ നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിച്ച് സമരത്തിലേക്ക്
Medical college doctors in Kerala will boycott OPD: രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, പോസ്റ്റ്മോർട്ടം തുടങ്ങിയ അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. ഒപി വിഭാഗവും അധ്യാപനവും ബഹിഷ്കരിച്ചാണ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം വലിയ പ്രതിസന്ധിയിലാകും.
സമരത്തിന്റെ ഘട്ടങ്ങൾ
ഒപി വിഭാഗം ബഹിഷ്കരണം, അധ്യാപന ബഹിഷ്കരണം എന്നിവയാണ് നാളെ തുടങ്ങുക. ഫെബ്രുവരി 9 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവെക്കും. ഫെബ്രുവരി 11 മുതൽ സർവകലാശാലാ പരീക്ഷാ ജോലികൾ പൂർണ്ണമായും ബഹിഷ്കരിക്കും. 2025 ജൂലൈ ഒന്നു മുതൽ ഡോക്ടർമാർ വിവിധ രീതിയിലുള്ള പ്രതിഷേധങ്ങൾ നടത്തിവരികയാണ്.
രോഗികൾക്ക് ആനുപാതികമായ പുതിയ തസ്തികകൾ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, പ്രവേശന തസ്തികകളിലെ ശമ്പള അപാകതകൾ പരിഹരിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
Also read – ഇനി സിൽവർലൈനുവേണ്ടി സ്ഥാപിച്ച ആ മഞ്ഞക്കുറ്റികൾ മാറ്റാം, സ്ഥലം ഉടമകൾക്ക് ആശ്വാസം
രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, പോസ്റ്റ്മോർട്ടം തുടങ്ങിയ അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഒപി സ്തംഭിക്കുന്നത് സാധാരണക്കാരായ ആയിരക്കണക്കിന് രോഗികളെ നേരിട്ട് ബാധിക്കും. ആരോഗ്യമന്ത്രിയുമായും ധനമന്ത്രിയുമായും പലതവണ ചർച്ചകൾ നടത്തിയെങ്കിലും വ്യക്തമായ നടപടികൾ ഉണ്ടാകാത്തതിനാലാണ് കടുത്ത സമരത്തിലേക്ക് നീങ്ങുന്നതെന്ന് കെ.ജി.എം.സി.ടി.എ വ്യക്തമാക്കി.