Operation Sindoor: ഓപ്പറേഷൻ സിന്ദൂർ സർവേയിൽ കേന്ദ്രസർക്കാരിനെ പിന്തുണച്ച് കേരളത്തിലെ ന്യൂനപക്ഷങ്ങൾ; പൊളിറ്റിക്കൽ വൈബ് സർവേഫലം
Kerala Minorities Support Central Government Survey: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സർവേയിൽ കേന്ദ്രസർക്കാരിനെ പിന്തുണച്ച് കേരളത്തിലെ ന്യൂനപക്ഷങ്ങൾ. പൊളിറ്റിക്കൽ വൈബ് ആണ് സർവേ നടത്തിയത്.

ഓപ്പറേഷൻ സിന്ദൂർ
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സർവേയിൽ കേന്ദ്രസർക്കാരിനെ പുകഴ്ത്തി കേരളത്തിലെ ന്യൂനപക്ഷങ്ങൾ. കേരളത്തിലെ 50 നിയമസഭാ മണ്ഡലങ്ങളിലായി പൊളിറ്റിക്കൽ വൈബ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള 2184 പേർ പങ്കെടുത്ത സർവേയിൽ യുദ്ധത്തിൽ ഇന്ത്യ വിജയിച്ചു എന്നും വെടിനിർത്തൽ തീരുമാനം നന്നായി എന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യ വെടിനിർത്തൽ അംഗീകരിച്ചത് ശരിയായ തീരുമാനമായിരുന്നു എന്ന് ക്രിസ്ത്യൻ വിഭാഗത്തിലെ 70 ശതമാനത്തിലധികം ആളുകളും അഭിപ്രായപ്പെട്ടു. 80 ശതമാനത്തോളം പേർ ഇതിൽ സംതൃപ്തരാണ്. നിർണായകമായ യുദ്ധത്തിൽ ഇന്ത്യ വിജയിച്ചു എന്ന് 82 ശതമാനത്തിലധികം പേരും അഭിപ്രായപ്പെട്ടു. എന്നാൽ, മോദി സർക്കാർ മറ്റൊരു തവണ കൂടി ഭരണത്തിന് അർഹരാണോ എന്ന ചോദ്യത്തിന് അനുകൂല മറുപടിയല്ല ലഭിച്ചത്. 45 ശതമാനം പേരാണ് ഈ ചോദ്യത്തിന് അതെ എന്ന മറുപടി നൽകിയത്. രാഹുൽ ഗാന്ധി കൂടുതൽ മികച്ച പ്രകടനം കാഴ്‌ചവെക്കുമായിരുന്നോ എന്ന ചോദ്യത്തിന് 65 ശതമാനത്തിലധികം പേർ ഇല്ല എന്ന ഉത്തരം നൽകി. ക്രിസ്ത്യൻ മതവിശ്വാസികൾ മോദി സർക്കാരിന്റെ തീരുമാനങ്ങളോട് കൂടുതൽ പിന്തുണ കാണിച്ചു എന്നും സർവേയിൽ വ്യക്തമായി.
മുസ്ലിം മതവിശ്വാസികളിൽ 77 ശതമാനത്തിലധികം പേരും വെടിനിർത്തലിനെ സ്വാഗതം ചെയ്തു. 63 ശതമാനത്തിൽ അധികം പേർ ഇന്ത്യ യുദ്ധം ജയിച്ചു എന്നും 80 ശതമാനത്തോളം ആളുകൾ ആധുനിക ആയുധങ്ങൾ വാങ്ങിയത് സൈന്യത്തെ ശക്തിപ്പെടുത്തി എന്നും അഭിപ്രായപ്പെട്ടു. മോദി ഒരു തവണ കൂടി അർഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അനുകൂലമായി പ്രതികരിച്ചത് വെറും 27.85 ശതമാനം പേരാണ്. 59 ശതമാനത്തിലധികം പേരും പറയുന്നത് രാഹുൽ ഗാന്ധി കുറച്ചുകൂടി നല്ല പ്രവർത്തനം കാഴ്ചവെക്കുമായിരുന്നു എന്നാണ്.