School Padapooja: ‘അടിമത്ത മനോഭാവം വളർത്താൻ അനുവദിക്കില്ല’; വിദ്യാർത്ഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചതിൽ വിശദീകരണം തേടി മന്ത്രി
Padapooja At Schools In Kerala: ഇത്തരം ആചാരങ്ങൾ പിന്തുടരുന്നത് വിദ്യാർത്ഥികളിൽ അടിമത്ത മനോഭാവം വളർത്തുമെന്നും, ഒരു കാരണവശാലും ഇതൊന്നും അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭാവിയിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം: ഭാരതീയ വിദ്യാ നികേതൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ചില സ്കൂളുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് പാദപൂജ നടത്തിച്ച വിഷയം അതീവ ഗൗരവത്തോടെ സർക്കാർ കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളെകൊണ്ട് അധ്യാപകരുടെ കാലുകൾ കഴികിക്കുന്ന ഈ പ്രവർത്തി ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയുമാണ് വളർത്തേണ്ടത്.
ഇത്തരം പ്രവൃത്തി വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ ഇല്ലാതാക്കുന്നതാണെന്നും സംഭവത്തോട് പ്രതികരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. കാസർഗോഡ് ബന്തടുക്കയിലെ സരസ്വതി വിദ്യാലയത്തിലും മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലുമാണ് പാദപൂജ നടത്തിയത്. ഇരു സംഭവങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്നും, ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് വിശദീകരണം തേടണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. സിബിഎസ്ഇ സിലബസ് പിന്തുടരുന്ന സ്കൂളുകളാണ് ഇവ രണ്ടും.
ഇത്തരം ആചാരങ്ങൾ പിന്തുടരുന്നത് വിദ്യാർത്ഥികളിൽ അടിമത്ത മനോഭാവം വളർത്തുമെന്നും, ഒരു കാരണവശാലും ഇതൊന്നും അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. അറിവും സ്വബോധവുമാണ് വിദ്യാഭ്യാസം കൊണ്ട് കുട്ടികൾക്ക് ലഭിക്കേണ്ടത്, ഇത്തരം ആചാരങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജാതി വ്യവസ്ഥയുടെ പേരിൽ ഒരു കാലത്ത് അക്ഷരം നിഷേധിക്കപ്പെട്ടിരുന്നു. ആ കാലഘട്ടത്തിൽ നിന്ന് പൊരുതി നേടിയെടുത്ത അവകാശമാണ് വിദ്യാഭ്യാസം.
അതുകൊണ്ട് തന്നെ ഈ അവകാശം ആരുടെ കാൽക്കീഴിലും അടിയറവ് വെക്കണ്ട കാര്യമില്ല. ഭാവിയിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസ അവകാശ നിയമവും ചട്ടങ്ങളും പാലിക്കാത്ത ഏത് സ്കൂളാണെങ്കിൽ കർശനമായ നടപടി സ്വീകരിക്കാനുള്ള എല്ലാ അധികാരവും പൊതുവിദ്യാഭ്യാസ വകുപ്പിന് ഉണ്ടെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.