Droupadi Murmu Kumarakom Visit: രാഷ്ട്രപതിയുടെ സന്ദർശനം: കോട്ടയത്ത് അടിമുടി മാറ്റം, സ്കൂൾ സമയം ഇങ്ങനെ
President Droupadi Murmu Kumarakom Visit: പാലാ, കോട്ടയം, കുമരകം തുടങ്ങിയ സ്ഥലങ്ങളിലാണ് വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് ഗതാഗതം സുഗമമാക്കാനാണ് സ്കൂൾ സമയത്തിലടക്കം മാറ്റം വരുത്തി ക്രമീകരിച്ചിരിക്കുന്നത്.
കോട്ടയം: രാഷ്ട്രപതിയെ വരവേൽക്കാനൊരുങ്ങി കുമരകം. നാളെ (ഒക്ടോബർ 23) വൈകിട്ടാണ് രാഷ്ട്രപതി ദ്രൗപദി മുർമു കുമരകത്ത് എത്തുന്നത്. നാല് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തിയ രാഷ്ട്രപതി ഇന്ന് ശബരിമല ദർശനം നടത്തും. കുമരകം ആദ്യമായല്ല രാഷ്ടപ്രതിയെ വരവേൽക്കുന്നത്. മുമ്പ് 2010 ഓഗസ്റ്റ് 11ന് രാഷ്ട്രപതി പ്രതിഭാ പാട്ടീലാണ് ആദ്യമായി കുമരകത്ത് കുടുംബത്തോടൊപ്പം എത്തിയത്. എന്നാൽ രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് ജില്ലയിലാകമാനം വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ജില്ലയിൽ സ്കൂൾ സമയത്തിലുള്ള മാറ്റം ഇങ്ങനെ
23, 24 തീയതികളിൽ ജില്ലയിൽ എല്ലാ സ്കൂൾ പ്രവർത്തന സമയത്തിലും മാറ്റം വരുത്തിയിരിക്കുകയാണ്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. 23ന് ജില്ലയിലെ എല്ലാ സ്‌കൂളുകളും വൈകിട്ട് മൂന്നിന് മുൻപായി പ്രവർത്തനം അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. 24ന് കോട്ടയം താലൂക്കിലെ എല്ലാ സ്‌കൂളുകളും രാവിലെ 8.30ന് മുൻപായി പ്രവർത്തനം ആരംഭിക്കുകയും വേണം. രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് ഗതാഗതം സുഗമമാക്കാനാണ് സമയത്തിൽ മാറ്റം വരുത്തി ക്രമീകരിച്ചിരിക്കുന്നത്.
ജില്ലയിലെ സുരക്ഷാ ക്രമീകരണങ്ങൾ
കോട്ടയം ജില്ലയിലുടനീളം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പാലാ, കോട്ടയം, കുമരകം തുടങ്ങിയ സ്ഥലങ്ങളിലാണ് വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. രാഷ്ട്രപതി കടന്നു പോകുന്ന റോഡിന് ഇരുവശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ജോലികൾ അവസാന ഘട്ടത്തിലാണെന്നാണ് അധികൃതർ അറിയിച്ചത്. കോട്ടയത്തുനിന്ന് കുമരകത്തേക്ക് രാഷ്ട്രപതിക്ക് സഞ്ചരിക്കേണ്ട വാഹന വ്യൂഹത്തിന്റെ ട്രയൽ റണും നടന്നു. രാഷ്ട്രപതി സഞ്ചരിക്കുന്ന ഹെലികോപ്റ്റർ ഇറങ്ങേണ്ട കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ട്, പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ഇറക്കിയും ട്രയൽ നടത്തിയിട്ടുണ്ട്.
Also Read: രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടറിന്റെ ടയര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നുപോയി
23ന് വൈകിട്ട് 5.10ന് പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽനിന്ന് ദ്രൗപതി മുർമു ഹെലികോപ്റ്ററിൽ കോട്ടയത്തേക്ക് മടങ്ങും. പിന്നീട് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഇറങ്ങും. അവിടെനിന്ന് ലോഗോസ് ജംക്‌ഷൻ, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പ് റോഡ്, സീസേഴ്സ് ജംക്‌ഷൻ, ബേക്കർ ജംക്‌ഷൻ വഴി കോട്ടയം– കുമരകം റോഡിൽ എത്തിച്ചേരും. ഈ സമയം റൂട്ടിലൂടെ മറ്റ് വാഹനങ്ങൾക്ക് കർശനമായ നിയന്ത്രണം ഉണ്ടാകും. 24ന് ഇതേ വഴി തന്നെ കുമരകത്തുനിന്ന് തിരികെ പോലീസ് പരേഡ് ഗ്രൗണ്ടിൽ എത്തുന്ന രാഷ്ട്രപതി 11ന് കൊച്ചിയിലേക്ക് തിരിക്കും.
ഡ്രോണുകൾക്ക് നിരോധനം
വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ 23ന് ഉച്ചയ്ക്ക് 12 മുതൽ 24ന് ഉച്ചയ്ക്ക് 12 വരെ ഹെലികോപ്റ്ററുകളും ഡ്രോണുകളും, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകളും യുഎവികളും പറത്തുന്നതു നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
- കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ട്
- പാലാ സെന്റ് തോമസ് കോളജ്
- പാലാ മുനിസിപ്പൽ സ്റ്റേഡിയം
- കോട്ടയം സിഎംഎസ് കോളജ് ഗ്രൗണ്ട്
- കോട്ടയം നെഹ്റു സ്റ്റേഡിയം
- കുമരകം താജ് ഹോട്ടൽ
എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ മറ്റ് ഹെലിപ്പാഡുകളുടെയും സമീപ സ്ഥലങ്ങളിലെ വ്യോമ മേഖലയിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.