Sabari Rail Project: കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പ് സത്യമാകുന്നു… ശബരിമലയുടെ കവാടം വരെ ട്രെയിൻ എത്തും
Sabari Rail Project: ഇതുവരെ ട്രെയിൻ എത്താത്ത ഇടുക്കി ജില്ലയിലേക്ക് റെയിൽവേ എത്തുമെന്നത് പദ്ധതിയുടെ പ്രധാന പ്രത്യേകതയാണ്. 10 ക്രോസിങ് സ്റ്റേഷനുകളും നാല് ഹാൾട്ട് സ്റ്റേഷനുകളും ഉൾപ്പെടെ 14 സ്റ്റേഷനുകളാണ് നിർദിഷ്ട പദ്ധതിയിലുള്ളത്.
തിരുവനന്തപുരം: കാൽനൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ശബരി റെയിൽ പദ്ധതി (അങ്കമാലി – എരുമേലി റെയിൽപാത) യാഥാർത്ഥ്യത്തിലേക്ക്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തീരുമാനമെടുത്തു.
ജൂലൈ മാസത്തോടെ വിദഗ്ധ സമിതി കേരളത്തിലെത്തുമെന്നും തുടർന്ന് സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിക്കുമെന്നും സംസ്ഥാന റെയിൽവേ വകുപ്പ് മന്ത്രി വി. അബ്ദു റഹിമാൻ അറിയിച്ചു. രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമലയെ റെയിൽവേ ഭൂപടത്തിൽ ഉൾപ്പെടുത്തുന്ന ഈ 111 കിലോമീറ്റർ പാതയ്ക്ക് 3,810.69 കോടി രൂപയാണ് പുതുക്കിയ എസ്റ്റിമേറ്റ്.
Also read – കേരളത്തിലാണോ കോവിഡ് കൂടുതൽ… അങ്ങനെ വരാൻ വഴി ഇല്ലല്ലോ? കാരണം ഇതാണ്
പദ്ധതിച്ചെലവിന്റെ 50 ശതമാനം വഹിക്കാമെന്ന് സംസ്ഥാന സർക്കാർ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി ചെലവഴിക്കുന്ന തുകയെ സംസ്ഥാനത്തിൻ്റെ കടമെടുക്കൽ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. 1997-98 കാലയളവിലെ റെയിൽവേ ബജറ്റിൽ ഉൾപ്പെട്ട ഈ പദ്ധതി യാഥാർത്ഥ്യമായാൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ വികസനത്തിന് വഴിയൊരുങ്ങും. ഇതുവരെ ട്രെയിൻ എത്താത്ത ഇടുക്കി ജില്ലയിലേക്ക് റെയിൽവേ എത്തുമെന്നത് പദ്ധതിയുടെ പ്രധാന പ്രത്യേകതയാണ്. 10 ക്രോസിങ് സ്റ്റേഷനുകളും നാല് ഹാൾട്ട് സ്റ്റേഷനുകളും ഉൾപ്പെടെ 14 സ്റ്റേഷനുകളാണ് നിർദിഷ്ട പദ്ധതിയിലുള്ളത്.
14 സ്റ്റേഷനുകൾ
അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി