Sabari Rail Project: എത്ര പുതിയ സ്റ്റേഷനുകൾ വരുമെന്നോ? വാഗമൺ മൂന്നാർ എല്ലാം എളുപ്പത്തിൽ പോയി വരാം… ഈ ശബരി റെയിലൊരു സംഭവം തന്നെ
Angamaly-Erumely railway line : ഇടുക്കിയുടെ കവാടമായ കോതമംഗലവും, തേനി ഹൈവേയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന മൂവാറ്റുപുഴ സ്റ്റേഷനും വിനോദസഞ്ചാരത്തിനും ചരക്കുഗതാഗതത്തിനും വഴിതുറക്കും.
കൊച്ചി: കേരളത്തിന്റെ കിഴക്കൻ മലയോര മേഖലയുടെ സാമ്പത്തിക ഭൂപടം മാറ്റിവരയ്ക്കാനൊരുങ്ങുന്ന അങ്കമാലി-ശബരി റെയിൽവേ പദ്ധതിക്ക് വഴിതെളിയുന്നു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ സമഗ്ര വികസനത്തിനും ഇത് നിർണ്ണായകമാകും. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു റെയിൽവേ പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
വിനോദസഞ്ചാര മേഖലയ്ക്ക് വൻ കുതിപ്പ്
ശബരി റെയിൽ പാത യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, വാഗമൺ, ഇലവീഴാപൂഞ്ചിറ, ഗവി, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. ഇത് ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിപ്പിക്കുകയും മലയോര ടൂറിസത്തിന് വലിയ ഊർജ്ജം പകരുകയും ചെയ്യും.
Also Read – അങ്കമാലി മുതൽ എരുമേലി വരെ ഇനി തീവണ്ടി ചൂളം വിളിയുയരും, ശബരി പദ്ധതിക്കായി 1900 കോടി രൂപ സംസ്ഥാന വിഹിതം
പ്രധാന സ്റ്റേഷനുകൾ
110 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ ആകെ 14 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്
- അങ്കമാലി & കാലടി: ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന അങ്കമാലിയിൽ നിന്നാണ് പാത ആരംഭിക്കുന്നത്. ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയിൽ ഇതിനോടകം സ്റ്റേഷനും പെരിയാറിന് കുറുകെയുള്ള പാലവും നിർമ്മിച്ചുകഴിഞ്ഞു.
- പെരുമ്പാവൂർ & ഓടക്കാലി: പ്ലൈവുഡ് വ്യവസായ കേന്ദ്രമായ പെരുമ്പാവൂരിന്റെയും സമീപ പ്രദേശങ്ങളുടെയും വികസനത്തിന് സ്റ്റേഷൻ സഹായിക്കും.
- കോതമംഗലം & മൂവാറ്റുപുഴ: ഇടുക്കിയുടെ കവാടമായ കോതമംഗലവും, തേനി ഹൈവേയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന മൂവാറ്റുപുഴ സ്റ്റേഷനും വിനോദസഞ്ചാരത്തിനും ചരക്കുഗതാഗതത്തിനും വഴിതുറക്കും.
- വാഴക്കുളം: ‘പൈനാപ്പിൾ നഗരം’ എന്നറിയപ്പെടുന്ന വാഴക്കുളത്തേക്ക് റെയിൽ എത്തുന്നതോടെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ വിപണികളിലേക്ക് വേഗത്തിൽ എത്തിക്കാം.
- തൊടുപുഴ: ഇടുക്കി ജില്ലയിലെ ആദ്യ റെയിൽവേ സ്റ്റേഷനായി തൊടുപുഴ മാറും. മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലേക്ക് ഇവിടെനിന്ന് എളുപ്പത്തിൽ എത്താം.
- കരിങ്കുന്നം & രാമപുരം: റബ്ബർ മേഖലയുടെ വികസനത്തിനും നാലമ്പല തീർത്ഥാടകർക്കും ഈ സ്റ്റേഷനുകൾ ഉപകാരപ്പെടും.
- ഭരണങ്ങാനം & ചെമ്മലമറ്റം: വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടന കേന്ദ്രമായ ഭരണങ്ങാനത്തേക്ക് എത്തുന്ന വിശ്വാസികൾക്ക് ഇത് വലിയ ആശ്വാസമാകും.
- കാഞ്ഞിരപ്പള്ളി & എരുമേലി: പദ്ധതിയുടെ അവസാന സ്റ്റേഷനായ എരുമേലി, ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമാണ്. വിഭാവനം ചെയ്തിരിക്കുന്ന ശബരിമല വിമാനത്താവളവും എരുമേലിക്ക് അടുത്തായതിനാൽ ഈ പ്രദേശം ഭാവിയിൽ വലിയൊരു ട്രാൻസ്‌പോർട്ട് ഹബ്ബായി മാറും.