Sabarimala Airport: ശബരിമല വിമാനത്താവളത്തിന് പ്രതീക്ഷിക്കുന്ന തുക 7047 കോടി രൂപ; പദ്ധതിരേഖ സമർപ്പിച്ച് സംസ്ഥാന സർക്കാർ
Sabarimala Airport Detailed Project Report Submitted: ശബരിമല വിമാനത്താവളത്തിനുള്ള ഡിപിആർ കേന്ദ്രസർക്കാരിന് സമർപ്പിച്ചു. 7047 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
ശബരിമല വിമാനത്താവളത്തിൻ്റെ വിശദ പദ്ധതി രേഖ (ഡീറ്റെയ്ൽഡ് പ്രൊജക്ട് റിപ്പോർട്ട് – ഡിപിആർ) കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. കൺസൾട്ടിങ് ഏജൻസിയായ സ്റ്റുപ് ഈ മാസം ആദ്യം കെഎസ്‌ഐഡിസിക്ക് കൈമാറിയ ഡിപിആർ ആണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. വിമാനത്താവളത്തിൻ്റെ നിർമ്മാണത്തിന് 7047 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നതായി ഡിപിആറിൽ പറയുന്നു.
എല്ലാത്തരം വിമാനങ്ങൾക്കും ഇറങ്ങാൻ കഴിയുന്ന തരത്തിലാണ് വിമാനത്താവളത്തിൻ്റെ രൂപകല്പന. നേരത്തെ തന്നെ പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ ക്ലിയറൻസ് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ വിശദ പദ്ധതി രേഖയ്ക്കും അംഗീകാരത്തിനും തടസമുണ്ടായേക്കില്ല. പദ്ധതിയ്ക്ക് സംസ്ഥാന സർക്കാരിൻ്റെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. വർഷം ഏഴ് ലക്ഷം തീർത്ഥാടകരെയാണ് ശബരിമല വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്നത്. പ്രവാസികൾക്കും തീർത്ഥാടകർക്കും വിമാനത്താവണം ഏറെ പ്രയോജനകരമാവുമെന്ന് ഡിപിആറിൽ പറയുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലക്കാർക്ക് വിമാനത്താവളം ഏറെ ഗുണം ചെയ്യും.
Also Read: Karkidaka vavu 2025: കർക്കിടക വാവുബലി ഇന്ന്; പിതൃതർപ്പണത്തിനായി സംസ്ഥാനത്ത് വിപുലമായ സജീകരണങ്ങൾ
മണിമല, എരുമേലി പഞ്ചായത്തുകളിലായി തീരുമാനിച്ചിരിക്കുന്ന ശബരിമല കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമാണ്. ചെറുവള്ളി എസ്റ്റേറ്റിലാണ് പദ്ധതിയുടെ വലിയ ഒരു ശതമാനവും ഉൾക്കൊള്ളുക. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശമാണ് ഈ ഭൂമി നിലവിൽ ഉള്ളത്. എന്നാൽ, പാട്ടക്കാലാവധി കഴിഞ്ഞതിനാൽ ഇത് റവന്യൂ ഭൂമിയാണെന്ന് സംസ്ഥാന സർക്കാർ പറയുന്നു. ഭൂമിയിൽ അവകാശം ഉന്നയിച്ച് റവന്യൂ വകുപ്പ് പാല കോടതിയെ സമീപിച്ചിട്ടുണ്ട്.