Jisha Mother Death: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ അന്തരിച്ചു
Jisha Mother Rajeshwari Passes Away: ജിഷയുടെ മരണത്തിന് ശേഷം രാജേശ്വരി ശാരീരികവും മാനസികവുമായി തളര്‍ന്ന അവസ്ഥയിലായിരുന്നു. സര്‍ക്കാരില്‍ നിന്നും ജനങ്ങളില്‍ നിന്നും ലഭിച്ച സാമ്പത്തിക സഹായങ്ങളിലൂടെയായിരുന്നു ജീവിച്ചിരുന്നത്.
കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. സംസ്‌കാരം പെരുമ്പാവൂര്‍ മലമുറി ശ്മശാനത്തില്‍ ഇന്ന് നടക്കും.
2016 ഏപ്രില്‍ 28 നായിരുന്നു കേരളത്തെ നടുക്കിയ ജിഷ കൊലപാതകം. പെരുമ്പാവൂർ സ്വദേശിനിയായ നിയമ വിദ്യാർഥിനി ജിഷ ക്രൂരമായ പീഡനത്തിന് ഇരയായാണ് കൊല്ലപ്പെട്ടത്. വീടിനുള്ളില്‍ വെച്ചായിരുന്നു ഉപദ്രവിക്കപ്പെട്ടത്. രണ്ട് മാസത്തിന് ശേഷം മുഖ്യപ്രതിയായ അസം സ്വദേശി അമീറുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു.
2016 സെപ്റ്റംബറിൽ കുറ്റപത്രം സമർപ്പിച്ചു. 2017 ഡിസംബർ 14ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. എന്നാൽ, പിന്നീട് സുപ്രീംകോടതി വധശിക്ഷ സ്റ്റേ ചെയ്തു. ജിഷയുടെ മരണത്തിന് ശേഷം രാജേശ്വരി ശാരീരികവും മാനസികവുമായി തളര്‍ന്ന അവസ്ഥയിലായിരുന്നു.
ALSO READ: പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു
സര്‍ക്കാരില്‍ നിന്നും ജനങ്ങളില്‍ നിന്നും ലഭിച്ച സാമ്പത്തിക സഹായങ്ങളിലൂടെയായിരുന്നു രാജേശ്വരി ജീവിച്ചിരുന്നത്. രാജേശ്വരിയുടെയും എറണാകുളം ജില്ലാ കലക്ടറുടെയും പേരിലുള്ള ജോയിന്റ് അകൗണ്ടില്‍ 40,31,359 രൂപയാണ് ലഭിച്ചത്. ഇതില്‍ 11.5 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് രാജേശ്വരിക്ക് വീട് നിര്‍മിച്ച് നല്‍കുകയും ബാക്കി തുക അവരുടെ അക്കൗണ്ടിലേക്ക് ജില്ലാ ഭരണകൂടം മാറ്റി നല്‍കുകയും ചെയ്തിരുന്നു.