Sabarimala Gold Theft: ജാമ്യം ലഭിക്കുമോ? തന്ത്രി കണ്ഠര് രാജീവർക്ക് ഇന്ന് നിർണായക ദിനം; ജാമ്യാപേക്ഷ കോടതിയിൽ
Tantri Kandararu Rajeevaru Bail: താൻ ഒരു രീതിയിലും സ്വർണക്കൊള്ളയിൽ പങ്കാളിയല്ലെന്നും, ആചാരങ്ങൾ പാലിച്ചുമാത്രം പ്രവർത്തിച്ചയാളാണെന്നുമാണ് കണ്ഠര് രാജീവരുടെ വാദം. ഉണ്ണികൃഷ്ണൻ പോറ്റി ഒരു ഭക്തൻ എന്ന നിലയിലാണ് തനിക്ക് പരിചിതനെന്നും സ്വർണം കടത്തിയത് തൻ്റെ അറിവോടെയല്ലെന്നുമാണ് തന്ത്രി കോടതിയെ അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം: വിവാദ ശബരിമല സ്വർണക്കൊള്ള (Sabarimala Gold Theft) കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവർക്ക് (Kandararu Rajeevaru) ഇന്ന് നിർണായക ദിനം. തന്ത്രിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി കവർന്ന കേസിലും തന്ത്രി ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും, ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് സ്വർണം കടത്തിയതെന്നുമാണ് എസ്ഐടിയുടെ വാദം.
സ്വർണപ്പാളികൾ സ്വർണം പൂശാനായി പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി മൗനാനുവാദം നൽകി. ആചാരപരമായ ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കേണ്ട തന്ത്രി നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നു എന്നതിനും പണമിടപാടുകൾ നടത്തിയതിനും തെളിവുകളുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ താൻ ഒരു രീതിയിലും സ്വർണക്കൊള്ളയിൽ പങ്കാളിയല്ലെന്നും, ആചാരങ്ങൾ പാലിച്ചുമാത്രം പ്രവർത്തിച്ചയാളാണെന്നുമാണ് കണ്ഠര് രാജീവരുടെ വാദം.
ALSO READ: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ കണ്ഠര് രാജീവര് വീണ്ടും ആശുപത്രിയിൽ
ഉണ്ണികൃഷ്ണൻ പോറ്റി ഒരു ഭക്തൻ എന്ന നിലയിലാണ് തനിക്ക് പരിചിതനെന്നും സ്വർണം കടത്തിയത് തൻ്റെ അറിവോടെയല്ലെന്നുമാണ് തന്ത്രി കോടതിയെ അറിയിച്ചിരിക്കുന്നത്. കൂടുതൽ പ്രതികൾക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ച സാഹചര്യം തന്ത്രിക്കും അനുകൂലമാകുമോ എന്ന് ഇന്നറിയാം. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യത്തിലിറങ്ങുന്നത്.
കഴിഞ്ഞ ദിവസം സെൻട്രൽ ജയിലിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തന്ത്രിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് വിശദമായ പരിശോധനകൾ നടക്കാനിരിക്കെയാണ് കോടതി ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കുന്നത്. നിലവിൽ മെഡിക്കൽ കോളേജിലെ ജയിൽ സെല്ലിലാണ് അദ്ദേഹം കഴിയുന്നത്.