AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

വയനാട് മണ്ണിടിച്ചിൽ: കാണാതായവരിൽ എൻജിനീയർമാരും; സമീപത്ത് തട്ടുകട നടത്തിയ കുടുംബവും മണ്ണിനടിയിലായെന്ന് സംശയം

Wayanad Landslide: മണ്ണിടിച്ചിലിൽ കാണാതായവരിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഇൻചാർജ് കൂടിയായ എൻജിനീയർ വിക്രം സിങ് റാണ, സൈറ്റ് എൻജിനീയർ രാഹുൽ ശർമ്മ എന്നിവരുണ്ടെന്ന് സ്ഥിരീകരിച്ചു. സൂപ്പർവൈസർ രഞ്ജിത്, സെക്യൂരിറ്റി ഗാർഡ് സൂര്യ, എക്സവേറ്റർ ഓപ്പറേറ്റർ വികാസ് കുമാർ, രജനീഷ് എന്നിവരെയും ഇനി കണ്ടെത്താനുണ്ട്. പ്രദേശത്ത് തട്ടുകട നടത്തിയിരുന്ന കുടുംബവും മണ്ണിനടിയിൽ പെട്ടോ എന്ന് സംശയമുണ്ട്.

വയനാട് മണ്ണിടിച്ചിൽ: കാണാതായവരിൽ എൻജിനീയർമാരും; സമീപത്ത് തട്ടുകട നടത്തിയ കുടുംബവും മണ്ണിനടിയിലായെന്ന് സംശയം
Wayanad Project Site LandslideImage Credit source: PTI
Prasanth Kumar
Prasanth Kumar | Published: 07 Jul 2026 | 02:56 PM

കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവരിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഇൻചാർജ് കൂടിയായ എൻജിനീയർ വിക്രം സിങ് റാണ, സൈറ്റ് എൻജിനീയർ രാഹുൽ ശർമ്മ എന്നിവരുണ്ടെന്ന് സ്ഥിരീകരിച്ചു. സൂപ്പർവൈസർ രഞ്ജിത്, സെക്യൂരിറ്റി ഗാർഡ് സൂര്യ, എക്സവേറ്റർ ഓപ്പറേറ്റർ വികാസ് കുമാർ, രജനീഷ് എന്നിവരെയും ഇനി കണ്ടെത്താനുണ്ട്. പ്രദേശത്ത് തട്ടുകട നടത്തിയിരുന്ന കുടുംബവും മണ്ണിനടിയിൽ പെട്ടോ എന്ന് സംശയമുണ്ട്. സ്ഥലത്ത് എത്ര പേർ മണ്ണിനടിയിൽപ്പെട്ടുവെന്ന് കൃത്യമായി അറിയില്ലെന്ന് നാട്ടുകാർ പറയുന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. തൊഴിലാളികൾ വന്ന ബസിന് മുകളിലേക്കും തൊഴിലാളികൾ വിശ്രമിക്കുന്ന ഷെഡിലേക്കും മണ്ണിടിഞ്ഞു എന്നാണ് വിവരം.

തൊഴിലാളികളും റോഡിൽ ഉണ്ടായിരുന്ന യാത്രക്കാരും മണ്ണിനടിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആശങ്കയുണ്ട്. അ‌പകടസ്ഥലത്തുനിന്നും രക്ഷപ്പെടുത്തിയ ആറുപേരെ മേപ്പാടിയിലെ ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് (വിംസ് ആശുപത്രി) പ്രവേശിപ്പിച്ചു. അപകടസാധ്യത കണക്കിലെടുത്ത് സമീപത്തെ എസ്റ്റേറ്റുകളിലെ പാടികളിൽ താമസിക്കുന്നവരെയും നാട്ടുകാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് അ‌ധികൃതർ മാറ്റിപ്പാർപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

Also Read: കള്ളാടി മണ്ണിടിച്ചിൽ; 3 മരണം സ്ഥിരീകരിച്ചു, മണ്ണിനടിയിൽ എത്ര പേരെന്ന് വ്യക്തതയില്ല

വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. വയനാട് – കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോൺക്രീറ്റ് മതിൽ ഉൾപ്പെടെ ഇടിഞ്ഞുവീണു. മണ്ണിടിച്ചിലിൽ കാണാതായവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ഒരു വീടും പള്ളിയും പൂർണ്ണമായി തകർന്നിട്ടുണ്ട് എന്നാണ് വിവരം. ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലാണ്. രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്ഐക്ക് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 9 പേരാണ് വയനാട് വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്‌ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവരാണ് ചികിത്സയിലുള്ളത്.

പ്രദേശത്ത് കനത്ത മഴ തുടരുന്നത് ആശങ്ക കൂട്ടുന്നുണ്ട്. മേഖലയിൽ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മേപ്പാടിയിൽ ഇന്നലെ അതിതീവ്ര മഴയാണ് പെയ്തത്. 24 മണിക്കൂറിൽ 226 എംഎം മഴ രേഖപ്പെടുത്തി. വയനാട് തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് വലിയ ദുരന്തത്തിനു കാരണമായതെന്ന് മുഖ്യമന്ത്രി വിഡി സതീശനം മന്ത്രി ടി സിദ്ദിഖും പറഞ്ഞു.

മണ്ണ് മാറ്റണമെന്ന് നേരത്തേതന്നെ പറഞ്ഞതാണെന്നും കരാറുകാർ നിർദേശങ്ങൾ പാലിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി മാറ്റിയിട്ട മണ്ണ് ഒഴുകിയിറങ്ങി എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടായിരുന്നു. അ‌തിനാൽ ചില മുൻകരുതലുകൾ കൈക്കൊണ്ടിരുന്നു. എന്നാൽ, കുന്നിടിഞ്ഞിറങ്ങും എന്ന് പ്രതീക്ഷിച്ചിരുന്നില്ല’ എന്ന് പ്രദേശവാസി പറയുന്നു.

ഇവിടെയുള്ള പ്രദേശങ്ങളെയാകെ ബന്ധിപ്പിക്കുന്ന പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. പാലം അപകടാവസ്ഥയിലാണ്. പാലത്തിനപ്പുറമുള്ള മേപ്പാടി, വെള്ളാറമല സ്‌കൂളുകളിലെ കുട്ടികൾ മേപ്പാടി ടൗണിലാണ് പഠിക്കുന്നത്. അവരുടെ രക്ഷിതാക്കൾ മറുവശത്താണ്. അങ്ങോട്ടും ഇങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥയിൽ അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്. രക്ഷാപ്രവർത്തനത്തിനായി ആർആർടി സംഘത്തോട് പ്രദേശത്തെത്താൻ നിർദേശം നൽകിയിട്ടുണ്ട്.

English Summary

It has been confirmed that engineer Vikram Singh Rana, who is also in-charge of the Kallady tunnel construction work, and site engineer Rahul Sharma are among those missing in the landslide in Wayanad. Supervisor Ranjith, security guard Surya, excavator operator Vikas Kumar and Rajneesh are also yet to be found. It is suspected that the family who ran a thatching shop in the area may have also been buried under the ground.

Follow Us