Govindachamy: ‘ബലാത്സംഗംമാത്രമാണ് ചെയ്തത്, പരോൾ ലഭിച്ചില്ല, നല്ല ഭക്ഷണമില്ല, ജയിൽജീവിതം മടുത്തു’; ജയിൽച്ചാട്ടത്തിന്റെ കാരണം വെളിപ്പെടുത്തി ഗോവിന്ദച്ചാമി
Soumya Murder Case Convict Govindachamy: ജയിൽജീവിതം മടുത്തുവെന്നാണ് ഗോവിന്ദച്ചാമി പറയുന്നത്. പരോളില്ല, നല്ല ഭക്ഷണമില്ലെന്നും, മൂന്നുതവണ ജയിൽ ചാടാൻ ശ്രമിച്ചിട്ടുണ്ടെന്നും പോലീസിന് നൽകിയ മൊഴിയിൽ ഇയാൾ പറയുന്നു.

Govindachamy
കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി കഴിഞ്ഞ ദിവസമാണ് ജയിൽചാടിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ഇയാൾ പുലർച്ചെ 1.15 ന് ജയിൽ ചാടുകയായിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാളെ കണ്ണുർ നഗരത്തിൽ നിന്ന് തന്നെ പിടികൂടുകയായിരുന്നു. ഇപ്പോഴിതാ ജയിൽച്ചാട്ടത്തിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഗോവിന്ദച്ചാമി. ജയിൽജീവിതം മടുത്തുവെന്നാണ് ഗോവിന്ദച്ചാമി പറയുന്നത്. പരോളില്ല, നല്ല ഭക്ഷണമില്ലെന്നും, മൂന്നുതവണ ജയിൽ ചാടാൻ ശ്രമിച്ചിട്ടുണ്ടെന്നും പോലീസിന് നൽകിയ മൊഴിയിൽ ഇയാൾ പറയുന്നു.
15 വർഷമായി ജയിലിൽ കിടക്കുന്നു. ബലാത്സംഗംമാത്രമാണ് ചെയ്തത്. ഒരു തവണപോലും പരോൾ അനുവദിച്ചില്ലെന്ന് പറഞ്ഞ ഗോവിന്ദച്ചാമി ആവശ്യങ്ങളും പരാതികളും പോലീസിനു മുന്നിൽ നിരത്തി. സെല്ലിന്റെ ഇരുമ്പഴി മുറിക്കാൻ ഉപയോഗിച്ച അരം മൂന്നുവർഷം മുൻപ് ജയിലിലെ മരപ്പണിക്കാരുടെ പക്കൽനിന്നു മോഷ്ടിച്ചതാണെന്നും ഗോവിന്ദച്ചാമി മൊഴി നൽകി. ഇത് സെല്ലിൽ സൂക്ഷിച്ചുവെക്കുകയായിരുന്നു.
Also Read:മൂടിപ്പുതച്ച് ഉറക്കം, മെലിയാൻ ചപ്പാത്തി ഡയറ്റ്… പൊളിഞ്ഞത് ഗോവിന്ദച്ചാമിയുട 8 മാസത്തെ പ്ലാൻ
എട്ട് മാസത്തെ ആസൂത്രണത്തിനൊടുവിലാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇത് പ്രകാരമാണ് കനത്ത മഴയുള്ള ദിവസം തന്നെ ജയിൽചാട്ടത്തിനായി തിരഞ്ഞെടുത്തത്. ജയിൽ ചാടാനായി തടി കുറച്ചു. ഇതിനായി മൂന്ന് നേരവും ഇയാൾ ചപ്പാത്തി മാത്രമാണ് കഴിച്ചത്. കമ്പിയുടെ കട്ടി കുറയ്ക്കാൻ ഉപ്പു വെച്ച് തുരുമ്പെടുപ്പിച്ചതായും വിവരമുണ്ട്. ജയിലിൽ പലരും ഉണക്കാൻ ഇട്ടിരുന്ന ബെഡ്ഷീറ്റുകൾ ഉൾപ്പെടെയുള്ള തുണിത്തരങ്ങൾ ശേഖരിച്ച് കൂട്ടിക്കെട്ടി വടം നിർമ്മിച്ചു. ഇത് ഉപയോഗിച്ചാണ് ജയിൽ ചാടിയത്.
വ്യാഴാഴ്ച രാത്രി ഒരുമണിവരെ സെല്ലിനുള്ളിൽ മൂടിപ്പുതച്ച് കിടന്നുറങ്ങുന്നുണ്ടായിരുന്നുവെന്നാണ് വാർഡൻ പറയുന്നത്. ഒരു കൈക്കൊണ്ട് തുണിയിൽപ്പിടിച്ചും വായകൊണ്ട് കടിച്ചുപിടിച്ചുമാണ് മതിലിന്റെ മുകളിലേക്ക് കയറിയത് എന്നാണ് ഗോവിന്ദച്ചാമി പോലീസിന് നൽകിയ മൊഴി. ഇതിനിടെ ഇയാൾ ജയിൽ യൂണിഫോമായ വെള്ളവസ്ത്രം മാറ്റിയശേഷം റിമാൻഡ് തടവുകാർ ഉപയോഗിക്കുന്ന വസ്ത്രമെടുത്ത് ധരിച്ചു.