Thiruvananthapuram Child Abuse Case: തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകന് 161 വർഷം കഠിനതടവ്
Thiruvananthapuram Teacher Abused student : വിവിധ വകുപ്പുകളിലായി 161 വർഷം ശിക്ഷ ലഭിച്ചെങ്കിലും, ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി 20 വർഷം തടവ് അനുഭവിക്കണം. പിഴ അടച്ചില്ലെങ്കിൽ 8.5 വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.

Child Abuse
തിരുവനന്തപുരം: സ്വന്തം വിദ്യാർത്ഥിയായ പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 56-കാരനായ അധ്യാപകന് 161 വർഷം കഠിനതടവും 87,000 രൂപ പിഴയും വിധിച്ചു. പൗഡിക്കോണം സ്വദേശി സന്തോഷ് കുമാറിനെയാണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.
കേസിന്റെ പശ്ചാത്തലം
2019 ജൂലൈയിലാണ് മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. കണ്ണൂർ സ്വദേശിയായ കുട്ടി ചികിത്സയുടെ ഭാഗമായാണ് തിരുവനന്തപുരത്തെത്തിയത്. ഓട്ടിസം ബാധിച്ച കുട്ടിയുടെ വൈകല്യം മുതലെടുത്ത അധ്യാപകൻ സ്കൂളിലെ ശുചിമുറിയിൽ വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തെ എതിർക്കുമ്പോൾ കുട്ടിയുടെ തല ഭിത്തിയിൽ ഇടിക്കുകയും കുട്ടിയുടെ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ചോക്ലേറ്റുകളും ബിസ്ക്കറ്റുകളും നൽകിയാണ് കുട്ടിക്ക് നേരെ ഇയാൾ അതിക്രമം നടത്തിയത്. കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റവും ശരീരത്തിലെ മുറിവുകളും ശ്രദ്ധിച്ച അമ്മ നടത്തിയ അന്വേഷണമാണ് സത്യം പുറത്തുകൊണ്ടുവന്നത്.
സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടി തന്റെ അനുഭവങ്ങൾ പുസ്തകത്തിൽ വരച്ചും എഴുതിയും വെച്ചിരുന്നു. പിന്നീട് സ്പീച്ച് തെറാപ്പിസ്റ്റിലൂടെയാണ് നടന്ന കാര്യങ്ങൾ കുട്ടി വിശദീകരിച്ചത്. സി.ഡബ്ല്യു.സി നിർദ്ദേശപ്രകാരം ഡോക്ടർമാർ ഉൾപ്പെട്ട മൂന്നംഗ സമിതിയാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
ശിക്ഷാവിധി
വിവിധ വകുപ്പുകളിലായി 161 വർഷം ശിക്ഷ ലഭിച്ചെങ്കിലും, ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി 20 വർഷം തടവ് അനുഭവിക്കണം. പിഴ അടച്ചില്ലെങ്കിൽ 8.5 വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. കൂടാതെ ഇരയായ കുട്ടിക്ക് നിയമസഹായത്തിനുള്ള നഷ്ടപരിഹാരവും നൽകണം.
നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിൽ, ശ്രീകാര്യം ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, എസ്.ഐ ആർ. ബിജു എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ. എസ്. വിജയ് മോഹൻ ഹാജരായി.