VS Achuthanandan: വി.എസിന് നൽകിയ പത്മവിഭൂഷൺ നിരസിച്ചേക്കും; പാർട്ടിയുടെ മൂല്യങ്ങൾക്കൊപ്പമെന്ന് കുടുംബം
VS Achuthanandan's Padma Vibhushan award: മുൻപ് ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജ്യോതി ബസു, ഹർകിഷൻ സിങ് സുർജിത്, ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങിയ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളും സമാനമായ രീതിയിൽ പത്മ പുരസ്കാരങ്ങൾ നിരസിച്ചിരുന്നു.

V S Achuthathanadan memorial Park
തിരുവനന്തപുരം: മരണാനന്തര ബഹുമതിയായി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്കാരം കുടുംബം സ്വീകരിച്ചേക്കില്ല എന്ന് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഔദ്യോഗിക കത്ത് ലഭിച്ചതിന് പിന്നാലെ വി.എസിന്റെ മകൻ അരുൺ കുമാറാണ് ഫെയ്സ്ബുക്കിലൂടെ കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ വി.എസ്. ഉയർത്തിപ്പിടിച്ച രാഷ്ട്രീയ മൂല്യങ്ങൾക്കും പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്കും ഒപ്പമാണ് കുടുംബമെന്ന് അരുൺ കുമാർ കുറിച്ചു. രാഷ്ട്രീയ നേതാക്കൾ പത്മ പുരസ്കാരങ്ങൾ സ്വീകരിക്കേണ്ടതില്ലെന്ന സി.പി.ഐ.എം നിലപാട് മുൻനിർത്തിയാണ് ഈ തീരുമാനം. ഏതൊരു ഔദ്യോഗിക പുരസ്കാരത്തേക്കാളും വലുത് വി.എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണെന്നും കുടുംബം വിശ്വസിക്കുന്നു.
Also read – സംസ്ഥാനത്തെ ഏറ്റവും വലിയ പാലം, പെരുമ്പളം പാലം ഈ മാസം തുറക്കും
ചരിത്രം ആവർത്തിക്കുന്നു
മുൻപ് ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജ്യോതി ബസു, ഹർകിഷൻ സിങ് സുർജിത്, ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങിയ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളും സമാനമായ രീതിയിൽ പത്മ പുരസ്കാരങ്ങൾ നിരസിച്ചിരുന്നു. വി.എസ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഈ പുരസ്കാരം തീർച്ചയായും നിരസിക്കുമായിരുന്നു എന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി നേരത്തെ വ്യക്തമാക്കിയിരുന്നു.
പുരസ്കാരം നിരസിക്കാനുള്ള കുടുംബത്തിന്റെ തീരുമാനത്തോടെ, വി.എസിന് പത്മ പുരസ്കാരം നൽകി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള കേന്ദ്ര നീക്കങ്ങൾക്കും ഇതുസംബന്ധിച്ച ചർച്ചകൾക്കും വിരാമമായിരിക്കുകയാണ്.