Kailash Mansarovar: അവസാനിച്ചത് ആറു വര്‍ഷത്തെ കാത്തിരിപ്പ്; കൈലാസ്-മാനസരോവറിലെത്തി ഇന്ത്യന്‍ തീര്‍ത്ഥാടകര്‍
Kailash Mansarovar Yatra: ആദ്യ ബാച്ചില്‍ 18 മുതല്‍ 69 വയസ് വരെയുള്ളവര്‍ ഉണ്ടായിരുന്നുവെന്ന് സംഘാടക നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഓരോ ഗ്രൂപ്പിലും ഒരു ഡോക്ടർ ഉൾപ്പെടുന്നു. വിദേശകാര്യ മന്ത്രാലയമാണ് യാത്രയുടെ നോഡല്‍ ഏജന്‍സി

മാനസരോവർ തടാകത്തിലെത്തിയവര്‍
ആറു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മാനസരോവറിലും കൈലാസത്തിലുമെത്തി. 36 അംഗ സംഘമാണ് തീര്‍ത്ഥാടനത്തിനെത്തിയത്. കൈലാസ സന്ദര്‍ശത്തിന് ശേഷം ഇവര്‍ മാനസരോവറിലെ തടാകത്തില്‍ മുങ്ങിക്കുളിച്ചു. ഹൈന്ദവ മതത്തെ സംബന്ധിച്ച് പുണ്യസ്ഥലങ്ങളിലൊന്നാണ് കൈലാസം. മഹാദേവന്റെ വാസസ്ഥലമെന്ന് കരുതുന്നയിടം. കൊവിഡ് മഹാമാരി, നിയന്ത്രണരേഖയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ആറു വര്‍ഷമായി തീര്‍ത്ഥാടനം മുടങ്ങിക്കിടക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കസാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തടസങ്ങള്‍ നീങ്ങിയത്.
ആദ്യ ബാച്ചില്‍ 18 മുതല്‍ 69 വയസ് വരെയുള്ളവര്‍ ഉണ്ടായിരുന്നുവെന്ന് സംഘാടക നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഓരോ ഗ്രൂപ്പിലും ഒരു ഡോക്ടർ ഉൾപ്പെടുന്നു. വിദേശകാര്യ മന്ത്രാലയമാണ് യാത്രയുടെ നോഡല്‍ ഏജന്‍സി. തീര്‍ത്ഥാടകര്‍ക്ക് പരിചിതമായ ഭക്ഷണങ്ങള്‍ ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ പാചകക്കാരെ വിനിയോഗിക്കുന്നതിന് വിദേശകാര്യമന്ത്രാലയം ചൈനീസ് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു.
യാത്ര പുനരാരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് തീര്‍ത്ഥാടകസംഘത്തിന്റെ കോർഡിനേറ്റർ ശൈലേന്ദ്ര ശർമ്മ പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങളെ വളരെ നന്നായി യാത്രയയച്ചെന്നും, ചൈനീസ് സര്‍ക്കാര്‍ നന്നായി സ്വീകരിച്ചെന്നും തീര്‍ത്ഥാടകസംഘാംഗമായ സുമന്‍ ലത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
750 പേരെയാണ് തീര്‍ത്ഥാടനത്തിന് തിരഞ്ഞെടുത്തത്. ഇതില്‍ 36 പേരാണ് ആദ്യ ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. സിക്കിമിലെ നാഥു ലാ ചുരം, ലിപുലേഖ് ചുരം എന്നിവ കടന്നാണ് തീര്‍ത്ഥാടകരെത്തിയത്. ജൂലൈ രണ്ടോടെ തിരിച്ചുവരും. യാത്രയ്ക്ക് മുന്നോടിയായി സജ്ജമാക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് വിലയിരുത്താന്‍ സമഗ്രമായ ഒരു സർവേ നടത്തിയിരുന്നതായി പ്രാദേശിക അധികൃതര്‍ വ്യക്തമാക്കി.