Kerala Travel Alert: മഴയാണ് സൂക്ഷിക്കുക: വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചു, അനാവശ്യ യാത്രകൾ വേണ്ട
Kerala Tourist Places Closed: മലയോര മേഖലകളിലേക്കും ചുരം മേഖലയിലേക്കും രാത്രികാല യാത്രാ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കിയിലെ ജലാശയങ്ങളിലേ ജലവിനോദങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ക്വാറികളുടെ പ്രവർത്തനം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ നിർത്തിവക്കണമെന്നും അധികൃതരുടെ നിർദ്ദേശമുണ്ട്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കാസർകോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായി ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ബീച്ചുകളും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ് താൽക്കാലികമായി അടച്ചിരിക്കുന്നത്. കോഴിക്കോട്ടെ നദീ തീരങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിലേക്ക് സഞ്ചാരികൾക്ക് യാത്ര ചെയ്യാൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
മലയോര മേഖലകളിലേക്കും ചുരം മേഖലയിലേക്കും രാത്രികാല യാത്രാ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കിയിലെ ജലാശയങ്ങളിലേ ജലവിനോദങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ക്വാറികളുടെ പ്രവർത്തനം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ നിർത്തിവക്കണമെന്നും അധികൃതരുടെ നിർദ്ദേശമുണ്ട്. മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിൽ ഈ മാസം 27 വരെയാണ് ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിലവിൽ ട്രക്കിങിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിലെ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വയനാട് ജില്ലയിലെ പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ തിരുവനന്തപുരം അരുവിക്കരഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒന്ന് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ ഇന്ന് രാവിലെ 8 മണിക്ക് 20 സെന്റിമീറ്റർ വീതം (ആകെ 100 സെന്റിമീറ്റർ) ഉയർത്തിയതായി അധികൃതർ അറിയിച്ചു. ആയതിനാൽ ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മുന്നറിയപ്പിൽ പറയുന്നു. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു.