Mussoorie: മസൂറിയിലേക്കാണോ യാത്ര! എങ്കിൽ ഈ പുതിയ നിയമങ്ങൾ അറിഞ്ഞിരിക്കണം
Mussoorie Trip: വിനോദസഞ്ചാരികളുടെ എണ്ണത്തിലെ കുത്തനെയുള്ള വർദ്ധനവും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് പുതിയ നിയമങ്ങൾ കൊണ്ടുവരാൻ കാരണമായത്. രൂക്ഷമായ ഗതാഗതക്കുരുക്കും ജലക്ഷാമവും മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

Mussoorie
മലകളുടെ റാണി എന്നാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ സ്ഥിതി ചെയ്യുന്ന മസൂറി. വിനോദ സഞ്ചാരികൾ ഉൾപ്പടെ നിരവധി ആളുളാണ് ഇവിടേക്ക് എത്തുന്നത്. ഹിമാലയത്തിന്റെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന മസൂറിയിൽ നിന്നാൽ ശിവാലിക്ക് മലനിരകളുടേയും ഡൂൺ താഴ് വരയുടേയും ഭംഗി ഒരുപോലെ ആസ്വദിക്കാനാവുന്നതാണ്. എന്നാൽ ഓഗസ്റ്റ് 15 മുതൽ 17 വരെ മസൂറിയിൽ ചില മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
വിനോദസഞ്ചാരികളുടെ എണ്ണത്തിലെ കുത്തനെയുള്ള വർദ്ധനവും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് പുതിയ നിയമങ്ങൾ കൊണ്ടുവരാൻ കാരണമായത്. രൂക്ഷമായ ഗതാഗതക്കുരുക്കും ജലക്ഷാമവും മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നിരവധി വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്തിചേരുമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇത് നിയന്ത്രിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയ്യെടുക്കും.
മേഖലയിലേക്കുള്ള യാത്ര ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിനായി, ഉത്തരാഖണ്ഡ് സർക്കാർ വിനോദസഞ്ചാരികൾക്കും താമസ സൗകര്യ നൽകുന്ന ഉടമകൾക്കുമായി പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നിർബന്ധിത ഓൺലൈൻ രജിസ്ട്രേഷൻ മുതൽ നിർദ്ദിഷ്ട പ്രീ-അറൈവൽ ക്യുആർ കോഡുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. ഈ നടപടികൾ സന്ദർശകർക്ക് സുഗമവും സുരക്ഷിതവുമായ അനുഭവം ഉറപ്പാക്കുന്നതിനാണെന്നും അധികൃതർ അറിയിച്ചു.
ടൂറിസ്റ്റ് നിരീക്ഷണം കാര്യക്ഷമമാക്കുന്നതിന്, മസ്സൂറിയിലെ എല്ലാ ഹോട്ടലുകളും, ഗസ്റ്റ് ഹൗസുകളും, ഹോംസ്റ്റേകളും ഇപ്പോൾ ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ് വികസിപ്പിച്ച പുതിയ ഡിജിറ്റൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. താമസ സൗകര്യം നൽകുന്ന ഉടമകൾ ഈ പ്ലാറ്റ്‌ഫോം വഴി ചെക്ക്-ഇൻ സമയത്ത് യാത്രക്കാരുടെ വിശദാംശങ്ങൾ തത്സമയം രേഖപ്പെടുത്തണം. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, അതാത് സ്ഥാപനങ്ങൾ പോർട്ടലിലൂടെ വിനോദ സഞ്ചാരിയുടെ എല്ലാ വിവരങ്ങളും അപ്ഡേറ്റ് ചെയ്യണം.
സന്ദർശകരുടെ എണ്ണത്തിലെ വർദ്ധനവ് ഇടയ്ക്കിടെയുള്ള ഗതാഗതക്കുരുക്കിനും, പാർക്കിംഗ് സ്ഥലത്തിന്റെ അഭാവത്തിനും, ഖരമാലിന്യങ്ങളുടെ കുമിഞ്ഞുകൂടലിനും, ജലലഭ്യതയിൽ ഗണ്യമായ കുറവിനും കാരണമായിട്ടുണ്ട്. പാരിസ്ഥിതിക ആശങ്കകൾ വളരെ ഗുരുതരമായതിനാൽ, പരിസ്ഥിതി ലോല പ്രദേശമായ ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് നിയന്ത്രിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) ഉത്തരാഖണ്ഡ് സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.