Workplace stress: ജോലിസ്ഥലത്ത് ടെൻഷനുണ്ടോ? പ്രമേഹം നിങ്ങളെ തേടിവരും, കാരണമിങ്ങനെ
Workplace stress: നിരന്തരസമ്മർദ്ദം ഉള്ളവരിലെ അന്തസ്രാവി ഗ്രന്ഥികളിൽ സ്‌ട്രെസ് ഹോർമോൺ ആയ കോർട്ടിസോൾ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നു.
കൊച്ചി: ജോലി സ്ഥലത്തെ ടെൻഷനും പ്രമേഹവും തമ്മിൽ ബന്ധമുണ്ടോ. ഉണ്ടെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. തൊഴിലിടങ്ങളിൽ മാനസിക സമ്മർദ്ദവും വൈകാരികമായ പ്രശ്നങ്ങളും നേരിടുന്ന ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടാവാൻ സാധ്യതയുള്ളത് ആയാണ് ഇപ്പോൾ പഠനങ്ങൾ പുറത്തുവരുന്നത്.
തൊഴിലിടങ്ങളിലെ സമ്മർദ്ദം അടിസ്ഥാനമാക്കി 20 വർഷത്തെ പഠനം സ്വീഡനിൽ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലിടങ്ങളിൽ സമ്മർദ്ദം അനുഭവിക്കുന്നവരിൽ പ്രമേഹത്തിന് 24 ശതമാനത്തിൽ അധികം സാധ്യതയുള്ളതായി ഒക്യൂപേഷണൽ ആൻഡ് എൻവയോൺമെന്റ് മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.
വൈകാരികമായ വെല്ലുവിളികൾ നേരിടുകയും ജോലി സ്ഥലങ്ങളിൽ പിന്തുണ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സ്ത്രീകളിൽ ആകട്ടെ ഇത് 47 ശതമാനം കൂടുതലാണ്. ജോലിയിലെ സമ്മർദ്ദത്തിന് പുറമേ സുരക്ഷിതമല്ലെന്ന് തോന്നുന്ന തൊഴിലിടങ്ങളിലെ ഭീഷണികൾ ഇവയെല്ലാം രോഗസാധ്യത കൂട്ടുന്നു.
എല്ലാം ഹോർമോണിന്റെ കളി
നിരന്തരസമ്മർദ്ദം ഉള്ളവരിലെ അന്തസ്രാവി ഗ്രന്ഥികളിൽ സ്‌ട്രെസ് ഹോർമോൺ ആയ കോർട്ടിസോൾ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് ദീർഘകാലം തുടരുമ്പോൾ ഗ്ലൂക്കോസ് ഉപാപചയത്തിന്റെ സന്തുലിതാവസ്ഥയിൽ മാറ്റം വരും. അതിൽ ഇത് പ്രമേഹത്തിലേക്ക് എത്തുന്നു.
സാധാരണഗതിയിൽ, ഇൻസുലിൻ ഈ പഞ്ചസാരയെ കോശങ്ങളിലേക്ക് കൊണ്ടുപോയി ഊർജ്ജമാക്കി മാറ്റുന്നു. എന്നാൽ, ദീർഘകാലം ഈ സമ്മർദ്ദ ഹോർമോണുകൾ ഉയർന്ന അളവിൽ നിലനിൽക്കുമ്പോൾ, ശരീരത്തിലെ കോശങ്ങൾക്ക് ഇൻസുലിനോടുള്ള പ്രതികരണശേഷി കുറയുന്നു. ഇതിനെയാണ് ഇൻസുലിൻ പ്രതിരോധശേഷി എന്ന് പറയുന്നത്. ടൈപ്പ് 2 പ്രമേഹത്തിന്റെ ഒരു പ്രധാന കാരണമാണിത്. കോശങ്ങൾക്ക് ഇൻസുലിനോട് ശരിയായി പ്രതികരിക്കാൻ കഴിയാതെ വരുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന നിലയിൽ തുടരുന്നു.
സമ്മർദ്ദത്തിലായിരിക്കുമ്പോൾ, ആളുകൾ പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പുകളും കൂടുതലുള്ള “കംഫർട്ട് ഫുഡ്” കഴിക്കാൻ സാധ്യതയുണ്ട്, ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നു. സമയക്കുറവോ ഊർജ്ജമില്ലായ്മയോ കാരണം ഭക്ഷണം ഒഴിവാക്കുകയോ മോശം ഭക്ഷണം തിരഞ്ഞെടുക്കുകയോ ചെയ്യാം.