Dhurandhar-2: ധുരന്ധർ ഓവർറേറ്റഡ്, കറാച്ചി അങ്ങനെയല്ല; ചിത്രത്തിലെ പിഴവുകൾ എണ്ണിപ്പറഞ്ഞ് പാകിസ്താനി യുവാവ്
A Pakistani man’s critique of Dhurandhar: സിനിമയുടെ ഛായാഗ്രഹണത്തെയും മേക്കിംഗിനെയും യുവാവ് പുകഴ്ത്തുന്നുണ്ടെങ്കിലും, പാകിസ്താനി സംസ്കാരത്തെ തെറ്റായി ചിത്രീകരിച്ചത് നാടകീയതയ്ക്ക് വേണ്ടിയാണെന്ന് ഇയാൾ കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച രൺവീർ സിങ് - ആദിത്യ ധർ ചിത്രം ധുരന്ധറിനെതിരെ വിമർശനവുമായി പാകിസ്താനി യുവാവ്. ചിത്രത്തിൽ പാകിസ്താനെയും കറാച്ചിയെയും ചിത്രീകരിച്ചിരിക്കുന്നത് യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത രീതിയിലാണെന്ന് യുവാവ് ആരോപിക്കുന്നു. ഇൻഫ്ലുവൻസറായ രോഹൻ ഭാട്ടിയ ബാലിയിൽ വെച്ച് നടത്തിയ അഭിമുഖത്തിലാണ് പാകിസ്താനി യുവാവ് ചിത്രത്തിലെ ലോജിക് ഇല്ലായ്മകൾ തുറന്നുപറഞ്ഞത്.

കറാച്ചിയെ നിയന്ത്രിക്കുന്നവർ പാകിസ്താനെ നിയന്ത്രിക്കും എന്ന ചിത്രത്തിലെ ഡയലോഗ് തെറ്റാണെന്ന് യുവാവ് പറയുന്നു. പാകിസ്താനെ നിയന്ത്രിക്കണമെങ്കിൽ അത് ലാഹോറിൽ നിന്നേ സാധ്യമാകൂ എന്നും കറാച്ചി ഒരു അനാഥ നഗരമാണെന്നുമാണ് ഇയാളുടെ പക്ഷം.

പാകിസ്താനിലെ ലിയാരിയിലെ തെരുവുകളിലൂടെ ഒരു പെൺകുട്ടി മിനി സ്കർട്ട് ധരിച്ച് ഒറ്റയ്ക്ക് നടക്കുന്നത് അസംഭവ്യമാണ്. കൂടാതെ, രൺവീർ സിങ് ധരിച്ച ഹാഫ് സ്ലീവ് കുർത്ത പാകിസ്താനിൽ ആരും ഉപയോഗിക്കാറില്ലെന്നും ഇയാൾ പരിഹസിച്ചു.

സിനിമയിൽ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിൽ സൂചനാ ബോർഡുകൾ ഉറുദുവിൽ എഴുതിയതായാണ് കാണിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ പാകിസ്താനിൽ ഇത്തരം ബോർഡുകൾ ഇംഗ്ലീഷിലാണ് ഉപയോഗിക്കാറുള്ളത്. ചിത്രത്തിലെ ഷെർ-ഇ-ബലൂച് എന്ന ഗാനം കേൾക്കാൻ രസമുണ്ടെങ്കിലും അതൊരു ബലൂചി ഗാനമല്ലെന്ന് സിന്ധി ബലൂചി വംശജൻ കൂടിയായ യുവാവ് വ്യക്തമാക്കി.

സിനിമയുടെ ഛായാഗ്രഹണത്തെയും മേക്കിംഗിനെയും യുവാവ് പുകഴ്ത്തുന്നുണ്ടെങ്കിലും, പാകിസ്താനി സംസ്കാരത്തെ തെറ്റായി ചിത്രീകരിച്ചത് നാടകീയതയ്ക്ക് വേണ്ടിയാണെന്ന് ഇയാൾ കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രൊപ്പഗണ്ട ആരോപണങ്ങൾക്കിടയിലും ചിത്രം വലിയ സാമ്പത്തിക വിജയം നേടി മുന്നേറുന്നതിനിടെയാണ് ഈ പുതിയ വിവാദം.