കോടികളാണ് കോടികള്‍! ബിസിസിഐ കേന്ദ്രത്തിന് നല്‍കുന്ന നികുതി എത്ര? ഒടുവില്‍ വെളിപ്പെടുത്തല്‍
BCCI Secretary Devajit Saikia Debunks Tax Exemption Claims: ബിസിസിഐ കേന്ദ്രത്തിന് അടയ്ക്കുന്ന നികുതി എത്രയാണെന്ന് പുറത്ത്. ബിസിസിഐ പ്രതിവർഷം ഏകദേശം 3,000 കോടി രൂപ ആദായനികുതിയായി സർക്കാരിന് നൽകുന്നുണ്ടെന്ന് സെക്രട്ടറി ദേവജിത് സൈകിയ. ബിസിസിഐക്ക് നികുതി ഇളവ് ലഭിക്കുന്നുണ്ടെന്ന പൊതുവായ ധാരണ തെറ്റാണെന്ന് സൈകിയ.

ബിസിസിഐ കേന്ദ്രത്തിന് അടയ്ക്കുന്ന നികുതി എത്രയാണെന്ന് പുറത്ത്. ബിസിസിഐ പ്രതിവർഷം ഏകദേശം 3,000 കോടി രൂപ ആദായനികുതിയായി സർക്കാരിന് നൽകുന്നുണ്ടെന്ന് സെക്രട്ടറി ദേവജിത് സൈകിയ വെളിപ്പെടുത്തി. ബിസിസിഐക്ക് നികുതി ഇളവ് ലഭിക്കുന്നുണ്ടെന്ന പൊതുവായ ധാരണ തെറ്റാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. മറ്റ് കായിക സ്ഥാപനങ്ങൾ കേന്ദ്ര സർക്കാരിൽ നിന്ന് ഗ്രാന്റുകൾ കൈപ്പറ്റുമ്പോൾ, ബിസിസിഐ പ്രതിവർഷം ശരാശരി 3,000 കോടി രൂപയോളം നികുതി അടയ്ക്കുന്നുണ്ട് (Image Credit Source: PTI).

നാഷണൽ സ്പോർട്സ് ഗവേണൻസ് ആക്ട് പ്രകാരമുള്ള വ്യവസ്ഥകളില്‍ നിന്ന് ഇളവ് ലഭിക്കണമെന്നാണ് ബോര്‍ഡിന്റെ വാദം. ഈ വിഷയത്തിൽ അടുത്തിടെ സുപ്രീം കോടതി ബിസിസിഐയോട് വിശദീകരണം തേടിയിരുന്നു. സ്പോർട്സ് ആക്ടിൽ നിന്ന് ഒളിച്ചോടാൻ ബിസിസിഐ ശ്രമിക്കുന്നില്ലെന്ന് സൈകിയ പറഞ്ഞു. സ്പോർട്സ് ആക്ടിന്റെ കാര്യത്തിൽ തങ്ങളുടെ നിലപാട് വളരെ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബന്ധപ്പെട്ട അധികാരികൾ ചെയ്യേണ്ട നിരവധി കാര്യങ്ങൾ ഇനിയുമുണ്ട്. ആ നടപടികളെല്ലാം പൂർത്തിയാവുകയും ബിസിസിഐ സ്പോർട്സ് ആക്ടിന് കീഴിൽ വരുകയും ചെയ്ത ശേഷം, ഇതിനെ ഒരു നിർദ്ദിഷ്ട കായിക ഇനമായി മാറ്റുന്നതിനായി പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. അതുവരെ തങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല. ആ വിജ്ഞാപനം വന്നാലുടൻ തങ്ങള്‍ ഉടനടി നടപടികളിലേക്ക് കടക്കുമെന്നും ദേവജിത് സൈകിയ പറഞ്ഞു.

"പുതിയ സ്പോർട്സ് ആക്ടിലെ നിയമങ്ങൾ അനുസരിച്ച് ഞങ്ങൾ പ്രവർത്തിക്കും.അന്ന് സുപ്രീം കോടതിയിൽ ചർച്ച ചെയ്തതുപോലെയുള്ള കാര്യങ്ങളൊന്നും നിലവിലില്ല. ഒക്ടോബർ 27-ന് കേസ് അടുത്ത തവണ പരിഗണിക്കുമ്പോൾ ഞങ്ങൾ ഇതിൽ വ്യക്തത നൽകും", സൈകിയ വ്യക്തമാക്കി.

അതേസമയം, അമ്പയർമാർക്കും മാച്ച് റഫറിമാർക്കും വർദ്ധിപ്പിച്ച വേതന ഘടനയ്ക്കും അവരുടെ ഗ്രേഡുകൾ പുനർനിർണ്ണയിക്കുന്നതിനും ബിസിസിഐ വാർഷിക പൊതുയോഗം അംഗീകാരം നൽകി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബിജിടി ടെസ്റ്റ് മത്സരം റാഞ്ചിയിൽ നിന്ന് മാറ്റാൻ പദ്ധതികളൊന്നുമില്ലെന്ന് ബിസിസിഐ അറിയിച്ചു. ഐപിഎൽ ഗവേണിംഗ് കൗൺസിലിലേക്ക് അരുൺ സിംഗ് ധൂമലും എം ഖൈറുൽ ജമാൽ മജുംദാറും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2027-ൽ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 20-ാം പതിപ്പ് അതിഗംഭീരമായി ആഘോഷിക്കാൻ ജനറൽ ബോഡി യോഗത്തിൽ തീരുമാനമായി. ബിസിസിഐയുടെ ഏജ് വെരിഫിക്കേഷൻ പോളിസി പരിഷ്കരിക്കുകയും അംഗീകരിക്കുകയും ചെയ്തു.