Chennai Metro: 4 മാസം വൈകി, പാത റെഡിയായിട്ടും പൂനമല്ലി – വടപളനി സ്ട്രെച്ച് തുറക്കാത്തത് എന്തുകൊണ്ട്?
Poonamallee - Vadapalani Stretch Updates: അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി - പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.

ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായി അവസാനിച്ച് മൂന്ന് ലൈനുകളിലും സർവീസ് തുടങ്ങുന്നതിനുള്ള കാത്തിരിപ്പിലാണ് യാത്രക്കാർ. എന്നാൽ എല്ലാവിധ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായിട്ടും മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പദ്ധതിയിലെ ആദ്യ പാതയായ പൂനമല്ലി - വടപളനി സ്ട്രെച്ച് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധം ഉയരുകയാണ്. (Image Credit source: Facebook)

നാല് മാസത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ മാസമാണ് പാത പൂർണ്ണമായി സജ്ജമായത്. 14.6 കിലോമീറ്റർ നീളമുള്ള പാതയിൽ ട്രെയിനുകൾ ഓടിക്കുന്നതിനും വേഗത കൂട്ടുന്നതിനുമുള്ള അന്തിമ സുരക്ഷാ അനുമതി കഴിഞ്ഞ മാസം ലഭിച്ചിരുന്നു. ഫെബ്രുവരിയിൽ റെയിൽവേ സുരക്ഷാ കമ്മിഷണർ ചില നിബന്ധനങ്ങളോടെയാണ് ഈ പാതയ്ക്ക് താൽകാലിക അനുമതി നൽകിയിരുന്നത്.

പൂനമല്ലി മുതൽ പോരൂർ വരെ ട്രെയിനുകളുടെ ഇടവേള പതിനഞ്ച് മിനിറ്റായി പരിമിതപ്പെടുത്തണമെന്നും വടപളനി സ്റ്റേഷൻ പ്രവർത്തനസജ്ജമാക്കണമെങ്കിൽ ഡബിൾ ഡെക്കർ കോറിഡോറിലെ 26 ഡെക്ക് സ്ലാബുകളുടെ നിർമ്മാണം പൂർത്തിയാക്കണമെന്നും നിർദേശമുണ്ടായിരുന്നു.

ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ കോറിഡോർ 4-ന്റെ ഭാഗമാണ് ഈ പാത. അർക്കോണം റോഡിലൂടെ കടന്നുപോകുന്ന ഈ പാത പൂർത്തിയാകുന്നതോടെ വടപളനി സ്റ്റേഷൻ വഴി ചെന്നൈ മെട്രോയുടെ ഒന്നാം ഘട്ട ശൃംഖലയുമായി ഇത് നേരിട്ട് ബന്ധിപ്പിക്കപ്പെടും.

അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി - പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. നിലവിൽ മാസങ്ങളായി ട്രയൽ റൺ നടക്കുന്നുണ്ടെങ്കിലും പാതയുടെ ഉദ്ഘാടനം നീണ്ടുപോകുന്നത് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.