India vs South Africa: മുഹമ്മദ് സിറാജിന് പരിക്ക്; ഇന്ത്യക്ക് വൻ തിരിച്ചടി
Mohammed Siraj Injury: ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിൽ ഫീൽഡ് ചെയ്യുന്നതിനിടെ മുഹമ്മദ് സിറാജിന് പരിക്ക്. തോളിനാണ് പരിക്കേറ്റത്.

ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് പരിക്ക്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ തോളിന് പരിക്കേറ്റ സിറാജ് പിന്നെ ഫീൽഡ് ചെയ്യാനിറങ്ങിയില്ല. ഇത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. (Image Credits- PTI)

ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ 75ആം ഓവറിലാണ് സംഭവം. നിതീഷ് കുമാറിൻ്റെ ഒരു പന്ത് ട്രിസ്റ്റൻ സ്റ്റബ്സ് സ്ക്വയർ ലെഗ് ബൗണ്ടറിയിലേക്ക് അടിച്ചു. ഇത് സേവ് ചെയ്യാൻ ഡൈവ് ചെയ്യുമ്പോഴാണ് താരത്തിന് പരിക്കേറ്റത്. തോൾ ഇടിച്ച് വീണ സിറാജ് വേദനയോടെ നിലത്തിരുന്നു.

സിറാജിനെ പരിശോധിക്കാനായി ഫിസിയോ എത്തി. വലതുകൈ കറക്കി പന്തെറിയാൻ കഴിയുമോ എന്ന് ഫിസിയോ പരിശോധിച്ചു. എന്നാൽ, ഇതിന് സാധിക്കില്ലെന്ന് കണ്ടതോടെ താരത്തെയും കൊണ്ട് ഫിസിയോ മടങ്ങുകയായിരുന്നു. മൂന്ന് ഓവറുകൾക്ക് ശേഷം സിറാജ് ഫീൽഡിൽ തിരികെയെത്തി.

മത്സരത്തിൽ ഇന്ത്യ തോൽവിയിലേക്ക് നീങ്ങുകയാണ്. 548 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 27 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. യശസ്വി ജയ്സ്വാൾ (13), കെഎൽ രാഹുൽ (6) എന്നീ ഓപ്പണർമാർ പുറത്തായി. സായ് സുദർശനും (2) കുൽദീപ് യാദവും (4) ക്രീസിലുണ്ട്.

രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 260 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. ട്രിസ്റ്റൻ സ്റ്റബ്സ് (94) ടോപ്പ് സ്കോററായി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ ആദ്യ കളിയും ഇന്ത്യ പരാജയപ്പെട്ടിരുന്നു.