India vs West Indies: വിൻഡീസിനെതിരെ സെഞ്ചുറിത്തിളക്കത്തിൽ ജയ്സ്വാൾ; ഇന്ത്യ ശക്തമായ നിലയിൽ
India vs West Indies Test: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. യശസ്വി ജയ്സ്വാൾ സെഞ്ചുറിയും സായ് സുദർശൻ ഫിഫ്റ്റിയും തികച്ചു.

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാളിന് തകർപ്പൻ സെഞ്ചുറി. 145 പന്തിലാണ് താരം തൻ്റെ ഏഴാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. മൂന്നാം നമ്പറിലെത്തിയ സായ് സുദർശൻ ഫിഫ്റ്റിയും തികച്ചു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ശക്തമായ നിലയിലാണ്. (Image Credits- PTI)

16 ബൗണ്ടറികൾ സഹിതമാണ് ജയ്സ്വാൾ മൂന്നക്കം കുറിച്ചത്. ശ്രദ്ധാപൂർവം തുടങ്ങിയ ജയ്സ്വാൾ പിന്നീട് ബൗണ്ടറികൾ കണ്ടെത്തി സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു. രണ്ടാം സെഷനിൽ ബാറ്റിംഗ് തുടരുന്ന ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് പിന്നിട്ടിട്ടുണ്ട്.

ഇതോടെ 23 വയസുകാരനായ താരം പല റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ചു. 24 വയസ് തികയുന്നതിന് മുൻപ് ഏറ്റവുമധികം സെഞ്ചുറി നേടിയവരിൽ താരം നാലാമതാണ്. ഡോൺ ബ്രാഡ്മാൻ (12), സച്ചിൻ തെണ്ടുൽക്കർ (11), ഗാർഫീൽഡ് സോബേഴ്സ് (9) എന്നിവരാണ് മുന്നിലുള്ളത്.

ജയ്സ്വാൾ അരങ്ങേറിയതിന് ശേഷം ഏറ്റവുമധികം സെഞ്ചുറി നേടിയ ഓപ്പണറും താരം തന്നെ. ഇതേ കാലയളവിൽ നാല് സെഞ്ചുറിയടിച്ച ഇംഗ്ലണ്ടിൻ്റെ ബെൻ ഡക്കറ്റാണ് രണ്ടാമത്. ജയ്സ്വാൾ ഒഴികെയുള്ള ഇന്ത്യൻ ഓപ്പണർമാർ ഈ കാലയളവിൽ നേടിയത് ആകെ ആറ് സെഞ്ചുറികളാണ്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് സ്കോർ 58ൽ നിൽക്കെ കെഎൽ രാഹുലിനെ നഷ്ടമായിരുന്നു. 38 റൺസ് നേടിയ രാഹുലിനെ ജോമൽ വരിക്കനാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ ജയ്സ്വാൾ - സുദർശൻ സഖ്യം ഇതുവരെ 150 റൺസാണ് കൂട്ടിച്ചേർത്തത്.