India vs England: ബുംറയെ അടിച്ചൊതുക്കി ശാർദുൽ താക്കൂർ; പരിശീലന മത്സരത്തിൽ നേടിയത് 122 റൺസ്
Shardul Thakur Century In Practice Match: ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങി ശാർദുൽ താക്കൂർ. 122 റൺസാണ് താരം ഇന്ത്യ എയ്ക്ക് വേണ്ടി നേടിയത്.

ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിൻ്റെ പരിശീലനം പുരോഗമിക്കുകയാണ്. ഇന്ത്യയും ഇന്ത്യ എ ടീമും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിലായി പരിശീലന മത്സരം നടന്നിരുന്നു. പ്രധാന ടീമിൽ സ്ഥാനം ഉറപ്പില്ലാതിരുന്ന ശാർദുൽ താക്കൂർ ആണ് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മത്സരത്തിൽ നിറഞ്ഞുനിന്നത്. (Social Media)

ചതുർദിന മത്സരമായാണ് തുടങ്ങിയതെങ്കിലും മൂന്ന് ദിവസമായപ്പോഴേക്കും കളി അവസാനിപ്പിച്ചു. അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ തുടങ്ങിയ ബൗളർമാർക്കെതിരെ ശാർദുൽ താക്കൂർ 122 റൺസ് നേടിയതിന് പിന്നാലെയാണ് കെൻ്റിൽ നടന്ന മത്സരം അവസാനിപ്പിച്ചത്.

ഇന്ത്യ എ ടീമിലാണ് താക്കൂർ കളിച്ചിരുന്നത്. ഇന്ത്യൻ ടീം ബാറ്റ് ചെയ്തപ്പോൾ കെഎൽ രാഹുൽ, ശുഭ്മൻ ഗിൽ, കരുൺ നായർ തുടങ്ങിയ ടോപ്പ് ഓർഡർ ബാറ്റർമാർക്കെതിരെ ഗംഭീരമായാണ് താരം പന്തെറിഞ്ഞത്. ഇതോടെ നിതീഷ് കുമാർ റെഡ്ഡിയ്ക്ക് പകരം താക്കൂർ ടെസ്റ്റ് ടീമിൽ ഉൾപ്പെടുമെന്നാണ് സൂചന.

ബോർഡർ - ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെ നിതീഷ് കുമാർ അഞ്ച് മത്സരങ്ങളും കളിച്ചിരുന്നു. പരമ്പരയിൽ താരം ഒരു സെഞ്ചുറിയും നേടി. എന്നാൽ, നിതീഷ് കുമാർ നിറം മങ്ങിയതും പരിശീലന മത്സരത്തിലെ മികച്ച പ്രകടനങ്ങളും താക്കൂറിനെ തുണച്ചേക്കും.

താക്കൂറിനൊപ്പം 76 പന്തിൽ സെഞ്ചുറി നേടിയ സർഫറാസ് ഖാനും ടെസ്റ്റ് ടീമിലേക്കുള്ള പരിഗണനയിൽ മുന്നിലുണ്ട്. സർഫറാസിന് ഓസ്ട്രേലിയക്കെതിരായ ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയ്ക്കുള്ള ടീമിൽ ഇടം നൽകിയിരുന്നു. എന്നാൽ, ഇംഗ്ലണ്ടിനെതിരെ താരം കളിക്കാനാണ് സാധ്യത.