Maha Kumbh Mela 2025 : കോളടിച്ചത് പ്രാദേശിക കച്ചവടക്കാര്‍ക്ക്, മഹാകുംഭമേളയിലൂടെ പ്രതീക്ഷിക്കുന്നത് കോടികള്‍
Maha Kumbh Mela 2025 Revenue : മഹാകുംഭമേളയിലൂടെ പ്രതീക്ഷിക്കുന്നത് രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ വരുമാനമെന്ന് യുപി മന്ത്രി. ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന വസ്തുക്കളില്‍ നിന്ന് മാത്രം 17,310 കോടി രൂപ വരുമാനം ലഭിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ യുപി ചാപ്റ്റര്‍. 2013ല്‍ മഹാകുംഭമേളയില്‍ ലഭിച്ചത് 12000 കോടി രൂപയുടെ വരുമാനം

മഹാകുംഭമേളയിലൂടെ ഇത്തവണയും വന്‍ വരുമാനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ വരുമാനം നേടുമെന്നാണ് ഉത്തര്‍പ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് മന്ത്രി നന്ദ് ഗോപാല്‍ ഗുപ്ത നന്ദിയുടെ കണക്കുകൂട്ടല്‍. മഹാകുംഭമേളയില്‍ ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന വസ്തുക്കളില്‍ നിന്ന് മാത്രം 17,310 കോടി രൂപ വരുമാനം ലഭിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സിഎഐടി) യുപി ചാപ്റ്റര്‍ കണക്കാക്കുന്നു (Image Credits : PTI)

ഗ്രോസറികളില്‍ നിന്ന് 4000 കോടി രൂപയും, ഭക്ഷ്യ എണ്ണകള്‍ 1000 കോടിയും, പച്ചക്കറികള്‍ 2000 കോടിയും, കിടക്കകള്‍, മെത്തകള്‍, ബെഡ്ഷീറ്റുകള്‍ തുടങ്ങിയവയില്‍ നിന്ന് 4000 കോടി രൂപയും, ഹോസ്പിറ്റാലിറ്റിയിലൂടെ 2500 കോടി രൂപയും, യാത്രായിനത്തില്‍ 300 കോടിയും വരുമാനമാണ് പ്രതീക്ഷിക്കുന്നത്. മഹാകുംഭമേളയിലൂടെ വലിയ തോതിലുള്ള സാമ്പത്തിക, വ്യാപാര പ്രവര്‍ത്തനങ്ങളും നടക്കുമെന്ന് സിഎഐടി സെക്രട്ടറിയും, ബിജെപി എംപിയുമായ പ്രവീണ്‍ ഖണ്ഡേല്‍വാല്‍ പറഞ്ഞു (Image Credits : PTI)

2013ല്‍ നടന്ന മഹാകുംഭമേളയില്‍ ഏകദേശം 12000 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. 2019ലെ കുംഭമേളയില്‍ നിന്ന് 1.2 ലക്ഷം കോടി രൂപ വരുമാനം ലഭിച്ചെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി നടത്തിയ പഠനത്തില്‍ പറയുന്നു. വിവിധ മേഖലകളില്‍ ആറു ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു (Image Credits : PTI)

പൂജാ ഇനങ്ങളിൽ നിന്ന് മാത്രം ലഭിക്കുന്ന വരുമാനം ഏകദേശം 2000 കോടി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിഎഐടി വ്യക്തമാക്കി. 45 ദിവസത്തെ മേളയിലെ പുഷ്പ വ്യാപാരത്തിലൂടെ ലഭിക്കുന്നത് 800 കോടിയോളം ആയിരിക്കുമെന്നും സിഎഐടി പറയുന്നു. പ്രാദേശിക ബിസിനസുകാര്‍ക്ക് മഹാകുംഭമേള സുവര്‍ണാവസരമാണെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) യുപി ചാപ്റ്ററിന്റെ പ്രസിഡന്റ് അലോക് ശുക്ല പറഞ്ഞു (Image Credits : PTI)

ഒരു വര്‍ഷം ലഭിക്കുന്ന വരുമാനം രണ്ട് മാസത്തിനുള്ളില്‍ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. മഹാകുംഭമേളയ്ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഏകദേശം 7,500 കോടി രൂപയാണ് ചെലവഴിക്കുന്നത്. നികുതി, വാടക, മറ്റ് ചാർജുകൾ എന്നിവയിലൂടെ 25,000 കോടിയിലധികം വരുമാനം ഉത്തർപ്രദേശ് സർക്കാർ നേടുമെന്ന് പ്രതീക്ഷിക്കുന്നതായി കുംഭമേള നോഡൽ ഓഫീസർ വിജയ് ആനന്ദ് പറഞ്ഞു (Image Credits : PTI)