school opening 2024 : പള്ളിക്കൂടത്തിലേക്ക്… തൊണ്ണൂറുകളിലേക്കൊരു മടക്കം
kerala Village life and childhood: വേനൽ അവധിയ്ക്ക് ശേഷം സ്കൂൾ തുറക്കുകയാണ്. ഓരോ സ്കൂൾ തുറക്കലും ആഘോഷമാക്കിയ ഓർമ്മകളുടെ ഒരു കുന്ന് ഉള്ളിൽ സൂക്ഷിക്കുന്ന ഒരു തലമുറ ഇവിടെയുണ്ട്. അവരുടെ ഓർമ്മകളിൽ തങ്ങി നിൽക്കുന്ന ഗൃഹാതുരത നിറഞ്ഞ ചിത്രങ്ങൾ.

സ്കൂൾ തുറക്കുന്നതിന്റെ ആഴ്ചകൾക്കു മുമ്പേ മഴയെത്തിയിട്ടുണ്ടാകും. മാമ്പഴക്കാലത്തിൻ്റെ അവസാനമെത്തുന്ന മഴയിൽ വഴിയും പുഴയും നിറയും. നിറയുന്ന പറമ്പിന്റെ അതിരുകളിലെ കൈത്തോടുകളിൽ തോർത്തുമായി മീൻ പിടിക്കാനും കളിക്കാനും എത്തുമ്പോൾ കൂടെ കൗതുകം നിറച്ച കണ്ണുമായി മുതിർന്ന കുട്ടികളുടെ പ്രവർത്തികൾ നോക്കിയിരിക്കുന്ന സംഘത്തിലെ ഇളയവർ ഒരു കാഴ്ച തന്നെയാണ്. ( ഫോട്ടോ കടപ്പാട് - pinterest)

പുതിയ ക്ലാസിലേക്കായി പഴയ പുസ്തകം എങ്ങനെയെങ്കിലും സംഘടിപ്പിച്ചിട്ടുണ്ടാകും. പഴമ മണക്കുന്നതോ അല്ലെങ്കിൽ പുതുപുത്തൻ പുസ്തകങ്ങളുമായി കുടചൂടി മാനം നോക്കി പള്ളിക്കൂടത്തിലേക്ക് നടക്കും. കറുത്തിരുണ്ട മാനവും മഴയും കൂട്ടുണ്ടാകും. ( ഫോട്ടോ കടപ്പാട് - pinterest)

ക്ലാസുകളിൽ വെള്ള ചോക്കിനു പകരം പുതിയ ചോക്കുപെട്ടിയും കളർ ചോക്കു കണ്ടാൽ ടീച്ചർക്കും കുട്ടികൾക്കും സന്തോഷം. ഇടവേളകളിൽ അതെടുത്തു വരയായി... മുറഞ്ഞ കഷ്ണങ്ങൾ ആരും കാണാതെ എടുത്തു ബോക്സിലേക്കു പൂഴ്ത്തലായി... പിന്നെ നിധിപോലത് സൂക്ഷിച്ച് കൊണ്ടു നടക്കും ( ഫോട്ടോ കടപ്പാട് - pinterest)

പേപ്പർ ചുരുട്ടി പലരൂപത്തിൽ ആക്കുമ്പോൾ കൂട്ടത്തിൽ കേമനാണ് രാജാവും മന്ത്രിയുമൊക്കെ കളിക്കുന്നത്. ഏറ്റവും പെട്ടെന്ന് രഹസ്യം കണ്ടെത്തുന്നവർ വിജയിക്കും. ( ഫോട്ടോ കടപ്പാട് - pinterest)

ഇടവേളയുടെ ചെറിയ സമയത്ത് അടുത്തുള്ള മിഠായി ഭരണികൾക്കരികിലെത്താൻ ഓടും. വർണം നിറച്ച ഭരണികളിൽ കൊതിയോടെ നോക്കി നിൽക്കും. കയ്യിലെ നാണയത്തുട്ടുകൾ എണ്ണി തിട്ടപ്പെടുത്തി മിഠായി വാങ്ങി തിരികെ ഓടും.

നാലുമണിക്ക് ബെല്ലടിക്കുമ്പോൾ കുടനിവർത്തി ഓടും. ഇഷ്ടനിറത്തിലുള്ള സിപ്അപ് കിട്ടാനുള്ള ഓട്ടമാണ്. അതിൻ്റെ തുമ്പു മുറിച്ച് വായിലിട്ട് പിന്നെ നടക്കുന്നത് സാവധാനമാകും. വീട്ടിലെത്തുമ്പോൾ സിപ് അപ് തീർന്നിരിക്കും.

മഴയിൽ എവിടെയെങ്കിലും തോടു നിറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ അവിടെ കുറച്ചു സമയം വെള്ളം നോക്കി നിൽക്കണമെന്നത് നിർബന്ധം.

വീട്ടിലെത്തുമ്പോൾ ചായയ്ക്കൊപ്പം കാത്തിരിക്കുന്നത് പാർലേ ജിയുടെ ഗ്ലൂക്കോസ് ബിസ്ക്കറ്റ് ആകും. പാൽമണവും മധുരവും ഇരട്ടിപ്പിക്കാൻ അതിനോളം മറ്റൊന്നിനും പറ്റില്ലത്രേ... ബിസ്കറ്റ് കടിച്ചുകൊണ്ട് ചായ കുടിക്കുമ്പോൾ ചായയ്ക്ക് മധുരമില്ലെന്ന പരാതിയും ഉയരും.