Plane Accidents : വിമാനാപകടങ്ങളില്‍ പൊലിഞ്ഞ് ജീവനുകള്‍; രണ്ട് മാസത്തിനിടെ മാത്രം മരിച്ചത് നിരവധി പേര്‍
Plane accidents increasing : രണ്ട് മാസങ്ങള്‍ക്കിടെ നിരവധി വിമാനാപകടങ്ങളാണ് ലോകത്ത് സംഭവിച്ചത്. നിരവധി പേര്‍ മരിക്കുകയും ചെയ്തു. ഇതില്‍ ഒടുവിലത്തേതാണ് യുഎസില്‍ സംഭവിച്ച രണ്ട് അപകടങ്ങള്‍. നിരവധി പേരുടെ മരണത്തിനിടയാക്കിയ ചില അപകടങ്ങള്‍ പരിശോധിക്കാം

വെറും രണ്ട് മാസങ്ങള്‍ക്കിടെ നിരവധി വിമാനാപകടങ്ങളാണ് ലോകത്ത് സംഭവിച്ചത്. വിവിധ അപകടങ്ങളിലായി നിരവധി പേര്‍ മരിക്കുകയും ചെയ്തു. അതില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ ചില അപകടങ്ങള്‍ പരിശോധിക്കാം (Image Credits : PTI)

ഡിസംബര്‍ 29ന് ദക്ഷിണ കൊറിയയിലെ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ ജെജു എയര്‍ ഫ്‌ളൈറ്റ് 2216 അപകടത്തില്‍പെട്ട് വിമാനത്തിലുണ്ടായിരുന്ന 179 പേരാണ് മരിച്ചത്. രണ്ട് പേര്‍ രക്ഷപ്പെട്ടു. ബാങ്കോക്കില്‍ നിന്ന് മുവാനിലേക്ക് പോയ വിമാനം, ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി ഇടിക്കുകയായിരുന്നു. പിന്നാലെ തീപിടിച്ചു. പക്ഷിയിടിച്ചതാണ് അപകടകാരണമെന്ന് സംശയിക്കുന്നു

ഡിസംബര്‍ 25ന് കസാക്കിസ്ഥാനിലെ അക്തൗവിന് സമീപം അടിയന്തര ലാന്‍ഡിംഗ് നടത്തുന്നതിനിടെ അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 8243 തകര്‍ന്നുവീണ് 38 പേരാണ് മരിച്ചത്. വിമാനത്തില്‍ 67 പേരുണ്ടായിരുന്നു. റഷ്യന്‍ സര്‍ഫസ് ടു എയര്‍ മിസൈല്‍ മൂലമാണ് വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതെന്ന സംശയങ്ങള്‍ പ്രചരിച്ചിരുന്നു

ജനുവരി 29ന് ദക്ഷിണ സുഡാനില്‍ വിമാനാപകടത്തില്‍ 20 പേര്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെടുന്നു. എണ്ണത്തൊഴിലാളികളുമായി പോയ വിമാനമാണ് അപകടത്തില്‍പെട്ടത്. ചൈനീസ് എണ്ണക്കമ്പനി ചാര്‍ട്ടേഡ് ചെയ്ത ചെറുവിമാനമായിരുന്നു അത് (Image Credits : social media)

ജനുവരി 29ന് യുഎസിലെ വാഷിംഗ്ടണിലുണ്ടായ അപകടത്തില്‍ 67 പേരാണ് മരിച്ചത്. കൻസാസിലെ വിചിതയിൽ നിന്ന് പുറപ്പെട്ട ബോംബാർഡിയർ സിആര്‍ജെ700 എന്ന വിമാനവും, പന്ത്രണ്ടാം ഏവിയേഷൻ ബറ്റാലിയനിലെ ബി കമ്പനിയുടെ സിക്കോർസ്‌കി എച്ച്-60 ഹെലികോപ്റ്ററുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍പെട്ട വിമാനം പൊട്ടോമാക് നദിയിലേക്ക് തകര്‍ന്നുവീണു. വിമാനത്തില്‍ 64 പേരും, ഹെലികോപ്ടറില്‍ മൂന്ന് സൈനികരും ഉണ്ടായിരുന്നു. എല്ലാവരും മരിച്ചു. ഇതിന് പിന്നാലെ യുഎസിനെ ഞെട്ടിച്ച് ഫിലാഡല്‍ഫിയയിലും അപകടമുണ്ടായി. ചെറുവിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനത്തില്‍ ആറു പേരുണ്ടായിരുന്നു (Image Credits : Andrew Harnik/Getty Images )