വന്‍ മാറ്റങ്ങള്‍ക്ക് സമയമായി! ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ മാസ്റ്റര്‍ പ്ലാനുമായി ഗാവസ്‌കര്‍
Sunil Gavaskar Calls for CAC Expansion to Overhaul Indian Domestic Cricket: ബിസിസിഐയുടെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ പ്രവർത്തനപരിധിയും ചുമതലകളും വിപുലീകരിക്കണമെന്ന് സുനിൽ ഗാവസ്കർ. ആഭ്യന്തര ക്രിക്കറ്റിലെ പോരായ്മകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി മുൻനിര താരങ്ങളുടെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തണമെന്നും മുന്‍താരം.

ബിസിസിഐയുടെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ പ്രവർത്തനപരിധിയും ചുമതലകളും വിപുലീകരിക്കണമെന്ന് സുനിൽ ഗാവസ്കർ. ആഭ്യന്തര ക്രിക്കറ്റിലെ പോരായ്മകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി മുൻനിര താരങ്ങളുടെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അടുത്തിടെ നടന്ന ദുലീപ് ട്രോഫി ഫൈനലിൽ ഇഷാൻ കിഷൻ നയിച്ച ഈസ്റ്റ് സോൺ മത്സരം കൈകാര്യം ചെയ്ത രീതിയിൽ ഗാവസ്കർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേവലം ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ മാത്രം അടിസ്ഥാനത്തിൽ കിരീടം സ്വന്തമാക്കി തൃപ്തിയടയുന്ന രീതിയെയാണ് അദ്ദേഹം വിമര്‍ശിച്ചത് (Image Credit Source: PTI).

സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവരെപ്പോലുള്ളവര്‍ മുന്‍കൈയെടുത്ത് ക്രിക്കറ്റിലെ പോരായ്മകൾ പരിഹരിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അശോക് മൽഹോത്ര, ജതിൻ പരാഞ്ജ്പെ, സുലക്ഷണ നായിക് എന്നിവരായിരുന്നു 2022-ൽ സിഎസിയിലേക്ക് നിയമിക്കപ്പെട്ട അവസാന അംഗങ്ങൾ. പ്രധാന പരിശീലകരെയും സെലക്ടർമാരെയും തെരഞ്ഞെടുക്കുകയും അവരുടെ അഭിമുഖങ്ങൾ നടത്തുകയുമായിരുന്നു ഈ കമ്മിറ്റിയുടെ പ്രധാന ചുമതല. എന്നാൽ ഈ കമ്മിറ്റി ഇപ്പോഴും നിലവിലുണ്ടോയെന്ന് വ്യക്തമല്ല.

ഇന്ന് ബിസിസിഐയിൽ സെലക്ഷൻ കമ്മിറ്റികളും സിഎസിയും അല്ലാതെ മറ്റു കമ്മിറ്റികളൊന്നും തന്നെ നിലവിലില്ലെന്ന് 'മിഡ്-ഡേ' പത്രത്തിലെ തന്റെ കോളത്തിൽ ഗാവസ്കർ കുറിച്ചു. ക്രിക്കറ്റുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും ഇടപെടാൻ തക്കവിധം സിഎസിയുടെ പ്രവർത്തനപരിധി വിപുലീകരിക്കേണ്ട സമയം ആയിരിക്കുന്നു. ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന അളവറ്റ പരിചയസമ്പത്തുള്ള ഒരുപടി മികച്ച മുൻ ക്രിക്കറ്റ് താരങ്ങൾ നമുക്കുണ്ട്. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, രവി ശാസ്ത്രി, അനിൽ കുംബ്ലെ, ഹർഭജൻ സിംഗ്, വീരേന്ദർ സെവാഗ് എന്നിവരെപ്പോലുള്ളവരെ ഉൾപ്പെടുത്തിയാൽ എങ്ങനെയിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

ദ്രാവിഡിനെയും സച്ചിനെയും പോലുള്ളവർ ഹെഡ് കോച്ചുമായും എൻസിഎ മേധാവിയുമായും ആശയവിനിമയം നടത്തുമ്പോൾ അതിന് വലിയൊരു സ്വാധീനമുണ്ടാകുമെന്ന് ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു. വനിതാ ക്രിക്കറ്റിനായും സമാനമായ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ രോമാഞ്ചം ഉണ്ടാകുന്നുവെന്നും മുന്‍താരം എഴുതി.

'ഇത് എന്നെങ്കിലും സംഭവിക്കുമോ? അതോ കേവലം ഒരു സ്വപ്നമായി അവശേഷിക്കുമോ?' എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. ഗാവ്‌സകറിന്റെ ആവശ്യത്തെക്കുറിച്ച് ബിസിസിഐ നിലവില്‍ പ്രതികരിച്ചിട്ടില്ല. അനുകൂല നടപടിയുണ്ടാകുമോയെന്നും വ്യക്തമല്ല.