IND vs AFG: ഒറ്റ മത്സരം കൊണ്ട് കഥ മാറി! വരുൺ ചക്രവർത്തിക്ക് വീണ്ടും പരിക്ക്; അഫ്ഗാൻ പരമ്പരയിൽ നിന്ന് പുറത്ത്
Varun Chakravarthy Injured Again: വരുണ്‍ ചക്രവര്‍ത്തിക്ക് 'സൈഡ് സ്ട്രെയിൻ' ആണെന്ന് എംആർഐ പരിശോധനയിൽ വ്യക്തമായെന്നും, അദ്ദേഹം ഏഷ്യൻ ഗെയിംസിലും കളിക്കാൻ സാധ്യതയില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പ്രതികരിച്ചു. സെന്റര്‍ ഓഫ് എക്‌സലന്‍സിലെ ദീർഘകാല ചികിത്സയ്ക്ക് ശേഷം ഇത്ര വേഗത്തിൽ പരിക്ക് വീണ്ടും ഉണ്ടാകുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
പരിക്കേറ്റ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ബാക്കിയുള്ള മത്സരങ്ങളില്‍ കളിക്കില്ല. ഏഷ്യന്‍ ഗെയിംസിലും കളിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. നേരത്തെ പരിക്കിന്റെ പിടിയിലായിരുന്ന വരുണ്‍ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലൂടെയാണ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ഇതിനിടെയാണ് വീണ്ടും പരിക്കേറ്റത്. ‘സൈഡ് സ്ട്രെയിൻ’ ആണെന്ന് എംആർഐ പരിശോധനയിൽ വ്യക്തമായെന്നും, അദ്ദേഹം ഏഷ്യൻ ഗെയിംസിലും കളിക്കാൻ സാധ്യതയില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പ്രതികരിച്ചു.
അഫ്ഗാനെതിരായ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമാണ് വരുണ്‍ ചക്രവര്‍ത്തി പുറത്തെടുത്തത്. നാലോവര്‍ എറിഞ്ഞ താരം 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. ആറു പന്തില്‍ രണ്ട് റണ്‍സെടുത്ത ഡാര്‍വിഷ് റസൂലിയുടെ വിക്കറ്റാണ് വരുണ്‍ ചക്രവര്‍ത്തി സ്വന്തമാക്കിയത്.
എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിയുടെ അഭാവം ഇന്ത്യയെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല. ചക്രവര്‍ത്തിക്ക് പകരം രവി ബിഷ്‌ണോയ് പ്ലേയിങ് ഇലവനിലെത്താനാണ് സാധ്യത. അക്സർ പട്ടേലും വാഷിംഗ്ടൺ സുന്ദറും കൂടുതൽ സ്പിൻ ഓപ്ഷനുകളായി ടീമിലുണ്ട്.
വീണ്ടും പരിക്ക്!
നേരത്തെ, ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയ്ക്കിടെ വരുണിന് പരിക്കേറ്റിരുന്നു. സ്കാനിംഗിൽ ഗ്രേഡ് 2 ഹാംസ്ട്രിംഗ് പരിക്കാണെന്ന് തെളിയുകയും സിംബാബ്‌വെക്കെതിരായ ട്വന്റി-20 പരമ്പരയിൽ നിന്ന് അദ്ദേഹം പുറത്താവുകയും ചെയ്തു. തുടർ ചികിത്സകൾക്കായി അദ്ദേഹം സെന്റർ ഓഫ് എക്സലൻസിൽ റിപ്പോർട്ട് ചെയ്തു.
Also Read: Sanju Samson: ഒറ്റപ്പെട്ട് സഞ്ജു സാംസണ്‍! ഇതുവരെ പിന്തുണച്ചവരും കൈവിട്ടു; എന്തിന് കളിപ്പിച്ചു?
ഇന്ത്യന്‍ താരങ്ങള്‍ തുടര്‍ച്ചയായി പരിക്കിന്റെ പിടിയില്‍ അകപ്പെടുന്ന പശ്ചാത്തലത്തില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചക്രവര്‍ത്തിക്ക് വീണ്ടും പരിക്കേല്‍ക്കുന്നത്. നേരത്തെ പേസര്‍ ഹര്‍ഷിത് റാണയും പരിക്കിനെ തുടര്‍ന്ന് അഫ്ഗാനെതിരായ പരമ്പരയില്‍ നിന്ന് കളിക്കാനാകാതെ പുറത്തായിരുന്നു. ഹര്‍ഷിത് റാണയ്ക്ക് പകരം യാഷ് താക്കൂറിനെ ഇന്ത്യ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഇതുവരെ വരുണ്‍ ചക്രവര്‍ത്തിയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.
സെന്റര്‍ ഓഫ് എക്‌സലന്‍സിലെ ദീർഘകാല ചികിത്സയ്ക്ക് ശേഷം ഇത്ര വേഗത്തിൽ പരിക്ക് വീണ്ടും ഉണ്ടാകുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. താരങ്ങള്‍ തുടര്‍ച്ചയായി പരിക്കിന്റെ പിടിയില്‍ അകപ്പെടുന്നതില്‍ ബിസിസിഐക്കും ആശങ്കയുണ്ട്.
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ്മ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌നോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, യാഷ് താക്കൂർ.
English Summary
Varun Chakravarthy is ruled out of the Afghanistan T20 series due to a side strain. The injury occurred right after his successful comeback in the first match. This fresh setback also casts doubt on his availability for the upcoming Asian Games. His quick injury recurrence has put the BCCI’s Centre of Excellence under severe scrutiny.