Vozinha: രണ്ടുനാലു ദിനം കൊണ്ട് വൊസീഞ്ഞയെ തണ്ടിലേറ്റിയതും ഫിഫ! കാംബോ വെര്‍ദെയുടെ ഹീറോ ഇനിയെങ്ങോട്ട്?
Vozinha Cape Verde Goalkeeper: ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും, കാംബോ വെര്‍ദെയുടെ പോരാട്ടവീര്യത്തിന് ആരാധകര്‍ കൈയ്യടികള്‍ നല്‍കുകയാണ്.ഗോള്‍കീപ്പര്‍ വൊസീഞ്ഞയുടെ പ്രകടനമാണ് കരുത്ത്. കളിക്കളത്തിലെ മികച്ച പ്രകടനം താരത്തിന് സോഷ്യല്‍ മീഡിയയിലും ജനപ്രീതി വര്‍ധിപ്പിച്ചു. താരത്തെ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത് 25 മില്യണിലധികം ആരാധകരാണ്.

ഫിഫ ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും, കാംബോ വെര്‍ദെയുടെ പോരാട്ടവീര്യത്തിന് ആരാധകര്‍ കൈയ്യടികള്‍ നല്‍കുകയാണ്. 40-കാരനായ ഗോള്‍കീപ്പര്‍ വൊസീഞ്ഞയുടെ പ്രകടനമാണ് കരുത്ത്. കളിക്കളത്തിലെ മികച്ച പ്രകടനം താരത്തിന് സോഷ്യല്‍ മീഡിയയിലും ജനപ്രീതി വര്‍ധിപ്പിച്ചു. ലോകകപ്പിന് മുമ്പ് ഏതാണ്ട് 50,000 ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന താരത്തെ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത് 25 മില്യണിലധികം ആരാധകരാണ് (Image Credit Source: PTI).

ജോസിമർ ജോസ് എവോറ ഡയസ് എന്നാണ് യഥാർത്ഥ നാമം. പോർച്ചുഗീസ് രണ്ടാം ഡിവിഷൻ ക്ലബ്ബായ ഷാവേസ് വിട്ടതിനുശേഷം ഫ്രീ ഏജന്റാണ് താരമിപ്പോള്‍. ലോകകപ്പിലെ മികച്ച പ്രകടനത്തോടെ നിരവധി ക്ലബുകള്‍ വൊസീഞ്ഞയെ നോട്ടമിടുന്നുണ്ടെന്ന് ഉറപ്പ്. താരത്തിന് എത്താന്‍ സാധ്യതയുള്ള ചില ക്ലബുകള്‍ നോക്കാം.

ആന്ദ്രേ ഒനാനയും അൽതായ് ബയിന്ദിറും ക്ലബ്ബ് വിടാൻ ഒരുങ്ങുന്നതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡില്‍ ബാക്കപ്പ് കീപ്പർമാരുടെ സ്ഥാനത്ത് ഒരു ഒഴിവുണ്ട്. യുണൈറ്റഡിൽ ഇടം നേടാൻ ഒരുപക്ഷേ വോസിഞ്ഞയ്ക്ക് കഴിഞ്ഞേക്കും. ഷാംറോക്ക് റോവേഴ്സ്, ബൊട്ടാഫോഗോ, ഒർലാൻഡോ സിറ്റി, റെക്സം തുടങ്ങിയ ക്ലബുകളിലും സാധ്യതകളുണ്ട്. എന്തായാലും ഒരു വമ്പന്‍ ക്ലബില്‍ വൊസീഞ്ഞ എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രായം മാത്രമാണ് പ്രതികൂല ഘടകം.

40 വയസ്സുകാരനായ അദ്ദേഹം 2012 മുതൽ തന്റെ രാജ്യത്തിനായി കളിക്കുന്നുണ്ട്. കൂടാതെ 94 അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയസമ്പത്തുമുണ്ട്. എന്നാൽ ഫിഫ ലോകകപ്പോടെ ലോകമറിയുന്ന താരമായി മാറി. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കാംബോ വെർദെ കരുത്തരായ സ്പെയിനെ സമനിലയിൽ തളച്ചപ്പോള്‍ മുതലാണ് വൊസീഞ്ഞ ശ്രദ്ധേയനായത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ പോലും തോറ്റില്ല. എന്നാല്‍ 'റൗണ്ട് ഓഫ് 32'ല്‍ അര്‍ജന്റീനയോട് പൊരുതിത്തോറ്റു. പക്ഷേ, അവിടെയും വൊസീഞ്ഞ തിളങ്ങി. മൊത്തം എട്ട് സേവുകളാണ് താരം നടത്തിയത്.