Mannarasala Ayilyam 2025: നാഗരാജപുണ്യത്തിനായി ഭക്തർ; മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ഇന്ന് പൂയം തൊഴൽ, നാളെ ആയില്യം
Mannarasala Ayilyam 2025: 12 ദിവസമായി അമ്മ നടത്തുന്ന വിഷാശാൽ പൂജകൾക്കും ഇന്നാണ് സമാപനം. ഇന്ന് ചതുഃശത നിവേദ്യത്തോടെ അമ്മ ഉച്ചപ്പൂജ ചെയ്യുന്നതായിരിക്കും. ഈ പുണ്യപൂജയിൽ ഉൾപ്പെടുന്നതിനും കണ്ടുതൊഴുന്നതിനും ഒട്ടേറെ ഭക്തർ എത്തും.
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ഇന്ന് പൂയം തൊഴൽ. ഇന്ന് രാവിലെ മുതൽ നാഗ ദൈവങ്ങളുടെ അനുഗ്രഹം തേടി വലിയ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ. നാളെ ആയില്യം ദിനത്തിൽ വലിയമ്മ നാഗാരാജാവിന്റെ വിഗ്രഹം ഇല്ലത്തേക്ക് എഴുന്നള്ളിക്കുന്നതോടെയാണ് പ്രധാന ചടങ്ങുകൾക്ക് സമാപനം ആവുക. പുണർതം നാളായ ഇന്നലെ സന്ധ്യക്ക് മഹാദീപക്കാഴ്ചയോടെയാണ് ആയില്യം ഉത്സവാഘോഷത്തിന് തുടക്കം ആയത്.
അനന്തന്റെ ദർശന പുണ്യമായ ഇന്നാണ് പൂയംതൊഴിൽ. 12 ദിവസമായി അമ്മ നടത്തുന്ന വിഷാശാൽ പൂജകൾക്കും ഇന്നാണ് സമാപനം. ഇന്ന് ചതുഃശത നിവേദ്യത്തോടെ അമ്മ ഉച്ചപ്പൂജ ചെയ്യുന്നതായിരിക്കും. ഈ പുണ്യപൂജയിൽ ഉൾപ്പെടുന്നതിനും കണ്ടുതൊഴുന്നതിനും ഒട്ടേറെ ഭക്തർ എത്തും.അനന്തന്റെ ഭാവത്തിലുള്ള തിരുവാഭരണം ആണ് ഇന്ന് ഭഗവാൻ ചാർത്തുക. 2023 ൽ ഉമാദേവി അന്തർജനം സമാധിയായതിനെ തുടർന്ന് വലിയമ്മ സാവിത്രി അന്തർജനമാണ് ഇപ്പോൾ പൂജാരിണി.
നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് പ്രധാന ചടങ്ങുകൾ ആരംഭിക്കുക. എഴുന്നള്ളത്ത് ഇല്ലത്ത് എത്തിച്ചേർന്നശേഷം അമ്മയുടെ കാർമികത്വത്തിൽ ആയില്യം പൂജയും നടക്കും. ഇല്ലത്തെ നിലവിറയ്ക്കു മുന്നിലായി നാഗക്കളങ്ങൾ ഒരുക്കി തിടമ്പുകൾ വച്ചാണ് ആയില്യ പൂജ തുടങ്ങുക. നൂറും പാലും, ഗുരുതി, തട്ടിന്മേൽ നൂറും പാലും ഉൾപ്പെടെയുള്ള പൂജകൾ പൂർത്തിയാകുമ്പോഴേക്കും അർദ്ധരാത്രിയാകും. മകം നാളിൽ പുലർച്ചെയാണ് ഇത് പൂർത്തിയാവുക.
അതിനുശേഷം കുടുംബത്തിലെ കാരണവർ ആകാശ സർപ്പങ്ങൾക്ക് തട്ടിൻമേൽ നൂറും പാലും നടത്തും. ഇതോടെയാണ് ആയില്യം നാളിലെ ആഘോഷങ്ങൾ സമാപിക്കുക.അതേസമയം ആയില്യം നാളായ നാളെ ഭഗവാന് വാസുകീ ഭാവത്തിലുള്ള തിരുവാഭരണമാണ് ചാർത്തുക. നാളെ രാവിലെ ആറുമണിയോടെ കുടുംബത്തിലെ കാരണവർ പൂജകൾ ആരംഭിക്കും. രാവിലെ 9 മണി മുതൽ നിലവറയ്ക്ക് സമീപം അമ്മ ഭക്തർക്ക് ദർശനം നൽകുന്നതായിരിക്കും.