Asia Cup 2025: ഏഷ്യാ കപ്പിന് വേദിയാവുക യുഎഇയിലെ രണ്ട് സ്റ്റേഡിയങ്ങൾ; സ്ഥിരീകരിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ
Asia Cup Stadiums Confirmed: ഏഷ്യാ കപ്പിനുള്ള വേദികൾ അറിയിച്ചത് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. ദുബായ്, അബുദാബി എന്നിവിടങ്ങളിലാവും മത്സരങ്ങൾ നടക്കുക.

ഏഷ്യാ കപ്പ്
ഈ വർഷത്തെ ഏഷ്യാ കപ്പിന് വേദിയാവുക യുഎഇയിലെ രണ്ട് സ്റ്റേഡിയങ്ങൾ. ദുബായ്, അബുദാബി എന്നിവിടങ്ങളിലാവും മത്സരങ്ങൾ. യുഎഇ സമയം വൈകുന്നേരം ആറ് മണിക്ക് മത്സരങ്ങൾ ആരംഭിക്കും. ഇന്ത്യയിൽ രാത്രി 7.30 ആണ് സമയം. സെപ്തംബർ 9 മുതൽ 28 വരെയാണ് ടൂർണമെൻ്റ് നടക്കുക.
19 ദിവസങ്ങളിലായി 19 മത്സരങ്ങളാണ് ടൂർണമെൻ്റിൽ ഉണ്ടാവുക. സെപ്തംബർ 10ന് ഇന്ത്യയുടെ ലീഗ് മത്സരങ്ങൾ ആരംഭിക്കും. യുഎഇക്കെതിരെയാണ് ആദ്യ മത്സരം. സെപ്തംബർ 14ന് പാകിസ്താനും സെപ്തംബർ 19ന് ഒമാനും ഇന്ത്യക്കെതിരെ കളിക്കും. ഗ്രൂപ്പിൽ നിന്ന് പാകിസ്താനും ഇന്ത്യയും അടുത്ത ഘട്ടത്തിലെത്തിയാൽ ഇരു ടീമുകളും സെപ്തംബർ 21ന് സൂപ്പർ ഫോർ മത്സരം കളിക്കും. ലീഗിലെ സ്ഥാനം അനുസരിച്ചാവും സൂപ്പർ ഫോറിൽ ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ.
Also Read: India vs England: ‘ആ ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടില്ല’; യശസ്വി ജയ്സ്വാളിനെ വിമർശിച്ച് റിക്കി പോണ്ടിങ്
ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, യുഎഇ, ഒമാൻ, ഹോങ്‌കോങ് എന്നീ ടീമുകളാണ് ടൂർണമെൻ്റിലേക്ക് യോഗ്യത നേടിയത്. ടി20 ഫോർമാറ്റിലാണ് ടൂർണമെൻ്റ്. സെപ്തംബർ 29ന് ദുബായിൽ ഫൈനൽ മത്സരം നടക്കും.
ഇന്ത്യയുടെ ടി20 ടീമിനെ സൂര്യകുമാർ യാദവാണ് നയിക്കുന്നത്. സഞ്ജു സാംസൺ, അഭിഷേക് ശർമ്മ എന്നിവരാണ് ഓപ്പണർമാർ. തിലക് വർമ്മ, റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, ധ്രുവ് ജുറേൽ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി തുടങ്ങിയവരും ടീമിലുണ്ട്. സൂര്യക്ക് കീഴിൽ ഇന്ത്യ എക്സ്പ്ലോസിവ് ബാറ്റിംഗ് പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. ഏഷ്യാ കപ്പിൽ സഞ്ജു കളിച്ചേക്കുമെന്നാണ് സൂചനകൾ.