Ind vs NZ: കൂറ്റൻ സ്കോറിന് മുന്നിൽ പകച്ച് ന്യൂസീലൻഡ്; വമ്പൻ ജയത്തോടെ കിവി വധം പൂർത്തിയാക്കി ഇന്ത്യ
India Wins Against New Zealand: കാര്യവട്ടം ടി20യിൽ ഇന്ത്യക്ക് വമ്പൻ ജയം. 46 റൺസിന് വിജയിച്ച ഇന്ത്യ പരമ്പര 4-1ന് നേടി.

ഇന്ത്യ - ന്യൂസീലൻഡ്
അഞ്ചാം ടി20യിൽ വമ്പൻ ജയവുമായി ഇന്ത്യ. ന്യൂസീലൻഡിനെ 46 റൺസിനാണ് ഇന്ത്യ തോല്പിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 276 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസീലൻഡ് രണ്ട് പന്തുകൾ ശേഷിക്കെ 225 റൺസിന് ഓളൗട്ടാവുകയായിരുന്നു. 38 പന്തിൽ 80 റൺസ് നേടിയ ഫിൻ അലൻ ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഇന്ത്യക്കായി അർഷ്ദീപ് സിംഗ് അഞ്ച് വിക്കറ്റ് വീഴ്ത്തി.
കഴിഞ്ഞ കളി കിവീസ് വിജയത്തിന് ചുക്കാൻ പിടിച്ച ടിം സെയ്ഫെർട്ടിനെ (5) ആദ്യ ഓവറിലെ അവസാന പന്തിൽ പുറത്താക്കിയാണ് ഇന്ത്യ ആരംഭിക്കുന്നത്. ടീമിലെത്തിയ ഫിൻ അലനും രചിൻ രവീന്ദ്രയും ചേർന്ന് രണ്ടാം വിക്കറ്റിൽ കളി നിയന്ത്രിച്ചു. തുടർബൗണ്ടറികൾ കണ്ടെത്തിയ ഇരുവരും ഒരു ഘട്ടത്തിൽ വേണ്ട റൺ റേറ്റിനെക്കാൾ ഉയർന്ന നിരക്കിൽ സ്കോർ ചെയ്തിരുന്നു. 100 റൺസ് നീണ്ട കൂട്ടുകെട്ട് അവസാനിപ്പിക്കുന്നത് ടീമിലേക്ക് തിരികെ എത്തിയ അക്സർ പട്ടേലാണ്. അക്സറിനെ റിങ്കു സിംഗ് പിടികൂടി. ഗ്ലെൻ ഫിലിപ്സിനെയും (7) ഇതേ പെയർ മടക്കി.
രവിൻ രവീന്ദ്ര (30) അർഷ്ദീപിൻ്റെ രണ്ടാം ഇരയായി. മിച്ചൽ സാൻ്റ്നറെ (0) അതേ ഓവറിൽ മടക്കിയ അർഷ്ദീപ് കളിയിൽ ഇന്ത്യക്ക് പൂർണ നിയന്ത്രണം നൽകി. ബെവോൺ ജേക്കബ്സ് (7) വരുൺ ചക്രവർത്തിയുടെ ഇരയായി. 16ആം ഓവറിൽ കെയിൽ ജമീസണെയും (9) ഡാരിൽ മിച്ചലിനെയും (26) വീഴ്ത്തിയ അർഷ്ദീപ് അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. ലോക്കി ഫെർഗൂസൻ (3) അക്സർ പട്ടേലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അവസാന ഓവറുകളിൽ ബൗണ്ടറികൾ കണ്ടെത്തിയ ഇഷ് സോധിയാണ് ന്യൂസീലൻഡിനെ 200 കടത്തിയത്. 15 പന്തിൽ 33 റൺസ് നേടിയ സോധിയെ റിങ്കു സിംഗ് അവസാന വിക്കറ്റായി പുറത്താക്കി.